‘‘ഈ വടക്കുന്നാഥനെ സാക്ഷിയാക്കി ഞാൻ നിങ്ങളോടു പറയുന്നു, മനസാ വാചാ കർമണ അറിയാത്ത കാര്യത്തിനാണ് ഇവർ എന്നെ വേട്ടയാടുന്നത്..’’ കഴിഞ്ഞ മാർച്ച് അഞ്ചിനു തൃശൂർ തേക്കിൻകാടു മൈതാനത്ത് ജോർജേട്ടൻസ് പൂരമെന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുമ്പോൾ ദിലീപ് പറഞ്ഞ വാക്കുകളാണിത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇത്. താൻ സ്ത്രീകളെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളാണെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ദിലീപ് അന്ന് അവകാശപ്പെട്ടിരുന്നു. നാലുമാസത്തിനിപ്പുറം ഇതേ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. അന്നത്തെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
∙ ഇത്രയും ശത്രുക്കൾ എനിക്കുണ്ടെന്ന് ഇപ്പോഴാണ് ബോധ്യമായത്. എനിക്കു മാധ്യമങ്ങളെ വിശ്വാസമില്ല. നിങ്ങൾ പ്രേക്ഷകരെയാണു വിശ്വാസം. എനിക്കു വേണ്ടി പ്രാർഥിക്കണം.
∙ ഞാൻ ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്കൊരു അമ്മയുണ്ട്, മകളുണ്ട്, സഹോദരിയുണ്ട്. എന്റെ ജീവിതം മലയാളികൾക്കു മുന്നിൽ എന്നും ഒരു തുറന്ന പുസ്തകമാണ്.
∙ പലരും എന്നോടു ചോദിച്ചു, നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന്. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ദുരന്തമറിഞ്ഞപ്പോൾ വലിയ ഷോക്ക് ആണ് എനിക്ക് അനുഭവപ്പെട്ടത്.
∙ ആരോപണം എനിക്കുനേരെ കറങ്ങിത്തിരിഞ്ഞ് എത്തിയപ്പോൾ വെടിക്കെട്ടുകാരന്റെ മുന്നിൽപ്പെട്ട അവസ്ഥയിലായി ഞാൻ. അവിടേം പൊട്ടുന്നു, ഇവിടേം പൊട്ടുന്നു. ഗൂഢാലോചനയാണ് ക്വട്ടേഷനാണ് എന്നൊക്കെ ടിവിയിൽ കണ്ടു. സത്യത്തിൽ ഇത് എനിക്കു നേരെയുള്ള ക്വട്ടേഷനാണ്. ഇന്റെ ഇമേജ് തകർക്കാനുള്ള ക്വട്ടേഷൻ.
∙ എന്റെ സഹപ്രവർത്തകയ്ക്കു നേരിട്ട ദുരന്തത്തിൽ സങ്കടമുണ്ട്. പക്ഷേ അതിന്റെ പേരിൽ എന്റെ ഇമേജ് തകർക്കാനാണ് ശ്രമം നടക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ വിഷം നിറയ്ക്കാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇതു മാധ്യമവേട്ടയാണ്.
Advertisement