കേരളത്തിലെ അറുപതു ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച പന്ത്രണ്ടായിരത്തഞ്ഞൂറ് രൂപ മിനിമം വേതനം നല്കാതെ നഴ്സുമാരെ വഞ്ചിക്കുകയാണിപ്പോഴും. ഇരുപതിനായിരം രൂപ മിനിമം വേതനം ഉറപ്പാക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാരും കാറ്റിൽപ്പറത്തിയതോടെയാണ് നഴ്സുമാർ സമരരംഗത്തിറങ്ങിയത്. തുച്ഛ വരുമാനംകൊണ്ട് വിദ്യാഭ്യാസ വായ്പ പോലും അടയ്ക്കാനാകാതെ നട്ടം തിരിയുകയാണ് പലരും.
ഭൂമിയിലെ മാലാഖമാർക്ക് കൊച്ചു കൊച്ചു സ്വപ്നങ്ങളേയുള്ളു. മാന്യമായി ജീവിക്കണം. ലക്ഷങ്ങളുടെ ലോൺ അടച്ചു തീർക്കണം. ഇപ്പോൾ കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ട് ഈ മോഹങ്ങളൊന്നും ഒരിക്കലും നിറവേറില്ലെന്നുറപ്പായപ്പോഴാണ് ഇവർ തെരുവിലിറങ്ങിയത്.
തുടക്കക്കാർക്ക് ശമ്പളം 4000 മുതൽ ആറായിരം രൂപവരെ നാലുലക്ഷം വായ്പയെടുത്ത ഒരു നഴ്സിന് അയ്യായിരത്തിലധികം രൂപ മാസത്തവണയടയ്ക്കണം. ട്രയിനി എന്ന പേരിൽ ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ചൂഷണത്തിനിരയാകുന്നവരും ഏറെയുണ്ട്.