പൊലീസിലും സിവിൽ സർവീസുകാർക്കും ഇടയിൽ ഗ്രൂപ്പുണ്ടാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും ഗ്രൂപ്പുവഴക്കുമൂലം ഭരണം നടക്കാത്ത സ്ഥിതിയാണെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ. വിവരവും വിവേകവുമില്ലാത്ത വി.എസ്. അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാനാക്കി 200 കോടി ചെലവിട്ടിട്ടും സംസ്ഥാനത്തിനു ഗുണകരമായ ഒരുപദേശം പോലും വിഎസ് നൽകിയിട്ടില്ല. വിഎസിനോളം അധികാരമോഹിയായ നേതാവ് ഇടതുപക്ഷത്തും വലതുപക്ഷത്തും ഉണ്ടായിട്ടില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റിൽ ഈച്ച പറക്കാത്ത സ്ഥിതിയാണ്. ജനങ്ങളോടു സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ഭാഷ സംസാരിക്കാൻ പിണറായിക്ക് അറിയില്ല. ചിരിക്കാൻ അറിയില്ല. സഹജമായ സംസ്കാരം അറിയാതെ പുറത്തുചാടുമെന്നു ഭയന്നാണ് അദ്ദേഹം നിർത്തി നിർത്തി, ആലോചിച്ചുറപ്പിച്ച് ഓരോ വാക്കും സംസാരിക്കുന്നത്. താൻ സംസാരിക്കുന്നതു പോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാൽ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു. ഡിസിസിയുടെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറുകാരുടെ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല. താനും തലശേരി ബ്രണ്ണൻ കോളജിലാണു പഠിച്ചത്. അന്നവിടെ എബിവിപിയും ആർഎസ്എസും ഇല്ല. വിജയൻ അന്ന് കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയിട്ടുണ്ട്. അതിനിടയിൽനിന്നു പാർട്ടി വളർത്താൻ അദ്ദേഹം പ്രവർത്തിച്ചതിനെ കുറച്ചുകാണുന്നില്ലെന്നും സുധാകരൻ പറഞ്ഞു.