ചരക്കുസേവനനികുതി വന്നതോടെ സംസ്ഥാനത്തെ ചെറുകിട സോപ്പ് നിർമാതാക്കൾ പ്രതിസന്ധിയിൽ. യന്ത്രസഹായമില്ലാതെ നിർമിക്കുന്ന സോപ്പിന്റെ നികുതി അഞ്ചിൽ നിന്ന് പതിനെട്ട് ശതമാനമായി ഉയർന്നതിനുശേഷം വൻകിട ബ്രാൻഡുകളുമായി മൽസരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കൈകൊണ്ടുണ്ടാക്കുന്ന സോപ്പുകളുടെ ഉൽപാദനവും വിതരണവും മിക്കയിടത്തും നിലച്ചു.
യന്ത്രസഹായമില്ലാതെ, കൈകൊണ്ട് ആയുർവേദ സോപ്പ് നിർമിക്കുന്ന കമ്പനിയാണ് ഇത്. മുമ്പ് അഞ്ച് ശതമാനം വാറ്റ്നികുതി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 18 ശതമാനം ജി.എസ്.ടി അടയ്ക്കണം. 22 രൂപ വിലയുള്ള ഒരു സോപ്പിന്റെ മേലുള്ള നികുതി ഒരു രൂപയിൽ താഴെയായിരുന്നത് മൂന്നുരൂപയായി ഉയർന്നു. ഇവർ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കൾ പലതിനും നികുതിയില്ലാത്തതിനാൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റും കിട്ടില്ല. യന്ത്ര സഹായത്തോടെ സോപ്പ് നിർമിക്കുന്ന വൻകിട കമ്പനികൾക്ക് നികുതിഭാരം 30ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. ജി.എസ്.ടിക്കുശേഷം വൻബ്രാൻഡുകൾ വില കുറച്ചപ്പോൾ ചെറുകിട സോപ്പുനിർമാതാക്കൾ വില കൂട്ടേണ്ട സ്ഥിതിയിലാണ്.
നികുതിയെക്കുറിച്ചും വിലയെക്കുറിച്ചുമുള്ള ആശങ്ക മൂലം ഇവർ ജി.എസ്.ടി വരുന്നതിന് ഒരാഴ്ച മുമ്പുതന്നെ ഉൽപാദനം നിർത്തി. നികുതിവർധന മൂലം ജി.എസ്.ടിക്ക് ശേഷം ബില്ലിങ് നടന്നിട്ടില്ല.