ഇതുവരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്ന വലയ്ക്കും ചൂണ്ടയ്ക്കും വരെ ജി എസ് ടി ചുമത്തിയതോടെ കനത്ത പ്രതിസന്ധി നേരിടുകയാണ് മത്സ്യബന്ധന മേഖല. ഒൗട്ട് ബോർഡ് മോട്ടോറിന്റെ നികുതി ഇരട്ടിയായി വർധിപ്പിച്ചതോടെ പതിനായിരം രൂപയോളം വില കൂടും. ജി എസ് ടി യുടെ മറവിൽ മത്സ്യബന്ധന സാമഗ്രികൾക്കു കച്ചവടക്കാർ കൊള്ളവിലയാണ് ഈടാക്കുന്നത്.
ഇതുവരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്ന ചൂണ്ടയ്ക്കും നൂലിനും വലയ്ക്കും 12 ശതമാനം ജി എസ് ടി. ഒരു ലക്ഷത്തി ഏഴായിരം രൂപയ്ക്കു വാങ്ങിയിരുന്ന ഒൗട്ട് ബോർഡ് മോട്ടോറിന് ഇനി ഒരു ലക്ഷത്തി പതിനേഴായിരം രൂപ കൊടുക്കണം. ഏറ്റവും അവശ്യവസ്തുവായ ഒരുപെട്ടി ഐസിന്റെ നികുതി 14.5 ശതമാനത്തിൽ നിന്ന് 18 ശതമാനമായും ഉയർത്തി.
ന്യായവിലയ്ക്ക് മത്സ്യബന്ധന ഉപകരണങ്ങൾ ലഭ്യമാക്കാൻ കൂടി രൂപീകരിച്ച മത്സ്യഫെഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതും ഇടത്തട്ടുകാരുടെ ചൂഷണത്തിന് ശക്തി കൂട്ടുന്നുണ്ട്.