ചോദ്യം ചെയ്യലിൽ ഉരുണ്ടു കളിക്കുന്ന സുനിൽ കുമാറിനെ (പൾസർ സുനി) മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെയുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിനായി ഇന്നലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും മുൻപ് നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചന വ്യക്തമാവുന്ന പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണു പൊലീസിന്റെ ലക്ഷ്യം.
കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്തത് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാർപ്പിച്ച തൃക്കാക്കര സ്റ്റേഷനിലുമായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ തന്നെ സുനിലിനെ ഇവിടെ നിന്നു മാറ്റി.
ജയിലിലെ ഫോൺ ഉപയോഗം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനാണു സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടിയെ ഉപദ്രവിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുൾ അഴിക്കാനാണു പൊലീസ് മുഖ്യമായും ശ്രമിക്കുന്നത്.
നേരത്തേ ജയിലിൽ ചോദ്യം ചെയ്തപ്പോൾ നടൻ ദിലീപിനെതിരെ മൊഴി നൽകിയെങ്കിലും കസ്റ്റഡി ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുന്ന സമീപനമാണു സുനിലിന്റേതെന്നാണു പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിലാണു ശാസ്ത്രീയമായ ചോദ്യം ചെയ്യലിനു ശ്രമിക്കുന്നത്.
കേസിൽ ഗൂഢാലോചന സംബന്ധിച്ചു ചുരുളഴിയാത്ത ചോദ്യങ്ങൾ ഇനിയുമേറെയാണ്. സുനിലിന്റെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്.
പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. എന്നാൽ ദിലീപിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.
ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.