കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള തക്കാളിയുടെ വരവില്‍ വൻ ഇടിവ്. കർണാടകയിലെ തക്കാളിക്ക് ഉത്തരേന്ത്യയിൽ നിന്നടക്കം ആവശ്യക്കാർ ഏറിയതാണ് കാരണം. ലഭ്യത കുറഞ്ഞതോടെ തക്കാളി വില ഇനിയും ഉയരും. മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും തക്കാളി കൃഷി മോശം കാലാവസ്ഥയെ തുടർന്ന് നശിച്ചതോടെയാണ് കർണാടകയിലെ തക്കാളിക്ക് ആവശ്യക്കാർ ഏറിയത്.
ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാപാരികൾ കർണാടകയിലെ കൃഷിയിടങ്ങളിൽ നേരിെട്ടത്തി കൂടിയ വിലക്കാണ് തക്കാളി ശേഖരിക്കുന്നത്. ഇതോടെ കേരളത്തിലെക്കുള്ള കയറ്റുമതി പകുതിയായി കുറഞ്ഞു. കഴിഞ്ഞ വർഷം വില കുറവായതിനാൽ കർണാടകയിലെ കർഷകർ കാബേജ് കൃഷികളിലേക്കു തിരിഞ്ഞതും ലഭ്യത കുറച്ചു. കിലോയ്ക്ക് 70 രൂപ ആയതോടെ വീട്ടമ്മമാർ തക്കാളി ഉപേക്ഷിച്ചു തുടങ്ങി. അടുത്ത വിളവെടുപ്പ് വരെ വില കുറയില്ലന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.