തിരുവനന്തപുരം∙ മദ്യപിച്ച് അമ്മയുടെ ബോധംകെട്ടപ്പോൾ തളർന്നുകിടന്ന കൈക്കുഞ്ഞിനു പൊലീസ് രക്ഷകരായി. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ മുപ്പതുകാരിയുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനാണു തമ്പാനൂർ പൊലീസ് തുണയായത്. മിനിയാന്ന് രാത്രി പത്തരയോടെ പവർഹൗസ് റോഡിലാണു സംഭവം. ബവ്റിജസ് ഔട്‌ലെറ്റിനു മുൻപിൽ മദ്യലഹരിയിൽ കുഞ്ഞിനെയും ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു യുവതി.
യാചകസംഘത്തിലെ ചിലർ യുവതിയെയും കുഞ്ഞിനെയും ശല്യം ചെയ്യുന്നുവെന്ന വിവരം അറിഞ്ഞായിരുന്നു പൊലീസ് എത്തിയത്. വാഹനം നിർത്തിയ ഉടൻ അവിടെ ഉണ്ടായിരുന്ന യാചകർ ഓടി ഒളിച്ചു. സ്ഥലത്തെ ശല്യക്കാരായ ചില സ്ത്രീകളെയും പൊലീസ് വിരട്ടിയോടിച്ചു. തുടർന്നു ഹെൽപ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു. തമ്പാനൂർ സിഐ പൃഥ്വിരാജ്, ഉദ്യോഗസ്ഥരായ എസ്പി പ്രകാശ്, അൻസാരി, വിനോദ്, ശ്രീനാഥ്, മെഹന്തി, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി .