മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ യോഗത്തിനുശേഷം വിളിച്ച വാർത്താസമ്മേളനത്തിൽ മോശമായി പെരുമാറിയ താരങ്ങൾക്ക് ഉപദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു താരങ്ങൾ പ്രതികരിച്ച രീതി ശരിയായില്ല. സിനിമയല്ല ജീവിതം. സംഘടനയെ സംഘടനയായേ ജനം കാണൂ. പൊതുവേദികളിൽ സിനിമക്കാരും ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസിൽ പുതിയ വിവരങ്ങൾ പൊലീസിനു ലഭിച്ചു. അതുകൊണ്ടാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോടു കയർത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഓടുന്ന വാഹനത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്. സംഘടനയിലെ അംഗങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഉൾപ്പെടെയുള്ളവർ മാധ്യമപ്രവർത്തകരോട് കയർത്തത്.
ഇവരുടെ പെരുമാറ്റത്തിൽ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പു പറഞ്ഞിരുന്നു. അമ്മ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുകേഷ് സ്വീകരിച്ച നിലപാടിനോട് പാർട്ടിക്കും മുന്നണിക്കുമുള്ളിൽ വിയോജിപ്പ് ഉയർന്നിരുന്നു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു