ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവത്തില്‍ കായികതാരം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്ക് പരാതി നല്‍കി. ജർമനിയിൽ നിന്നു തോക്ക് കടത്തിയെന്നാരോപിച്ചാണ് സേറ മരിയ ജോയെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തടഞ്ഞുവച്ചത്. ഹാജരാക്കിയ രേഖകൾ പോലും പരിശോധിക്കാതെയാണ് രണ്ടു മണിക്കൂറോളം ചോദ്യംചെയ്തത്. തൊടുപുഴ മുട്ടം തേക്കിൻകാട്ടിൽ ഡോ. ജോ മാത്യുവിന്റെ മകൾ സേറ മരിയ ജോയ്ക്കാണ് ദുരനുഭവം.
ജർമനിയിൽ നടന്ന ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തശേഷം കഴിഞ്ഞ മാസം 30നാണ് സേറ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. മത്സരങ്ങൾക്ക് ഉപയോഗിക്കാൻ ആറു മാസം മുൻപു ജർമനിയിൽ നിന്നു വരുത്തിയ. 22 വാൾട്ടർ തോക്ക് സേറയുടെ ലഗേജിൽ ഉണ്ടായിരുന്നു. പരിശോധനയിൽ തോക്ക് കണ്ടതോടെ സേറയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. രണ്ട് മണിക്കൂറിലേറെ മാറി മാറി ചോദ്യം ചെയ്തു. ഡൽഹി വിമാനത്താവളത്തിലെ അധികൃതരെ കബളിപ്പിച്ച് തോക്കു കടത്തിയെന്നായിരുന്നു ആരോപണം.
ചോദ്യം ചെയ്യലിനെ തുടർന്ന് അവശയായ താരത്തെ പിന്നീട് ഉദ്യോഗസ്ഥർ വിട്ടയച്ചു. 122 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മൂന്നു പേരിലൊരാളാണ് സേറ. കേരളത്തിൽ നിന്നുള്ള ഏക താരം. പതിനൊന്നാം വയസിൽ അഖില കേരള ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ സേറ, ദക്ഷിണ മേഖല ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ റെക്കോർഡിട്ടു. വിദേശ രാജ്യങ്ങളിലുൾപ്പെടെ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള സേറയ്ക്ക് ഇങ്ങനെയൊരു അനുഭവം ഇതാദ്യം. അതും സ്വന്തം നാട്ടിൽ. സംഭവത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന കായിക വകുപ്പു മന്ത്രിമാർക്ക് പരാതി നൽകി.