ജി.എസ്.ടി നിലവിൽ വന്ന് ഒരാഴ്ച പിന്നിടുമ്പോൾ വിലനിയന്ത്രണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതാണ് പൊതുജനത്തെ സംബന്ധിച്ച് ബാക്കിപത്രം. ജി.എസ്.ടിയുടെ മുന്നൊരുക്കങ്ങളിലുണ്ടായ പാളിച്ചകളാണ് ആശയക്കുഴപ്പവും വിലക്കയറ്റവും സൃഷ്ടിച്ചതെന്നാണ് വിലയിരുത്തൽ. ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി വിലനിർണയം സംബന്ധിച്ച് വ്യാപാരികളുടെ സംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച പോലും നടത്തിയില്ല.
ജി.എസ്.ടി നടപ്പിലായതോടെ ഹോട്ടൽ ഭക്ഷണത്തിനും ചിക്കനും സിനിമ ടിക്കറ്റിനും നിർമാണമേഖലയിലെ വസ്തുക്കൾക്കും നിത്യോപയോഗസാധനങ്ങൾക്കും എല്ലാം വിലകയറി. നികുതി കുറഞ്ഞതിനൊന്നും വിലയും കുറഞ്ഞില്ല. ജി.എസ്.ടി നിയമത്തിൽ തന്നെ വിലനിയന്ത്രണത്തിനുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണമായിരുന്നെന്ന വിമർശനം ആദ്യം മുതലേ ഉണ്ട്. അമിത ലാഭമെടുക്കുന്നതിനെതിരായ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി പ്രവർത്തനം തുടങ്ങിയിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിനുമായില്ല. അളവുതൂക്ക വിഭാഗം ഒരു ദിവസം കുറച്ചു വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധന മാത്രമാണ് ഇതുവരെയുണ്ടായ നടപടി. വാണിജ്യനികുതി വകുപ്പ് ഇതുവരെ ഒരു പരിശോധനയും നടത്തിയിട്ടില്ല. വാറ്റ് നിയമം നിലനിൽക്കുന്നുണ്ടെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുമ്പോഴാണ് ഈ നിഷ്ക്രിയത്വം. വിലനിയന്ത്രിക്കണമെങ്കിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് സംസ്ഥാനം പറയുന്നു.
കച്ചവടക്കാരോട് വിലകുറയ്ക്കണമെന്ന് അപേക്ഷിക്കുന്നതിലും നിർദേശിക്കുന്നതിലും ഒതുങ്ങുന്നു സർക്കാരിന്റെ ഇടപെടൽ. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി മാത്രമാണ് സർക്കാരിന്റെ നിർദേശങ്ങളോട് അനുഭാവപൂർവം പ്രതികരിക്കുകയെങ്കിലും ചെയ്തത്. തിങ്കളാഴ്ച മുതൽ കർശന നടപടിയെന്ന ധനമന്ത്രിയുടെ ഉറപ്പ് നടപ്പാകുമോ എന്നാണ് അറിയേണ്ടത്.