നാളെ മുതൽ സംസ്ഥാനത്ത് ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപ നിരക്കിലേ വിൽക്കാൻ പാടുള്ളൂവെന്നും ഇതു ലംഘിച്ചാൽ കേസെടുക്കുമെന്നും വ്യാപാരികൾക്കു മന്ത്രി തോമസ് ഐസക്കിന്റെ താക്കീത്. ഇറച്ചിക്കോഴിക്കു സർക്കാർ വില പ്രഖ്യാപിക്കുന്ന അപൂർവ നടപടിക്കു പിന്നാലെ ഹോട്ടൽഭക്ഷണത്തിനും വില കുറപ്പിക്കുകയാണു ലക്ഷ്യം.
കോഴിയിറച്ചിക്കു വില കുറച്ചാൽ ഭക്ഷണത്തിനു വില താഴ്ത്താമെന്ന ഹോട്ടൽ വ്യാപാരികളുടെ വാഗ്ദാനം കണക്കിലെടുത്താണു സർക്കാർ ആദ്യം കോഴിയെ പിടിച്ചത്. ജിഎസ്ടിയുടെ മറവിൽ നിത്യോപയോഗ സാധനങ്ങൾക്കു വിലകൂട്ടുന്നതു തടയാൻ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 60 ഇനങ്ങൾക്കു വിലക്കുറവും മന്ത്രി പ്രഖ്യാപിച്ചു.
കോഴിക്കച്ചവടവും വിലനിർണയവും കേരളത്തിലെയും തമിഴ്നാട്ടിലെയും ഒരു ചെറിയ സംഘത്തിന്റെ പിടിയിലാണെന്നും ഇതു സർക്കാർ തകർക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തോന്നുംപടി വിലകൂട്ടിയിട്ടു സർക്കാരിനെ നോക്കി പല്ലിളിച്ചു കാണിക്കാമെന്നു കരുതേണ്ട. 87 രൂപയ്ക്കു പറ്റുമെങ്കിൽ നാളെ മുതൽ വിറ്റാൽ മതി.
ജിഎസ്ടി വന്നെങ്കിലും വാറ്റ് നിയമം പോയിട്ടില്ലെന്ന് ഓർത്താൽ നന്ന്. കൂടുതൽ ചൊറിയാൻ വരരുത്. കൂടുതലൊന്നും പറയുന്നില്ലെന്നും രോഷത്തോടെ ഐസക് മുന്നറിയിപ്പു നൽകി. തോന്നുന്ന വിലയ്ക്കു വിൽക്കുന്ന ഏർപ്പാട് അവസാനിപ്പിക്കാൻ ജനങ്ങളും രംഗത്തിറങ്ങണം.
കോഴിയിറച്ചിക്കു ചുമത്തിയിരുന്ന 14.5% വാറ്റ് നികുതി ഇല്ലാതായതോടെ 103 രൂപയിൽനിന്നു വില 87 രൂപയിലേക്കു താഴേണ്ടതാണ്. കോഴിയിറച്ചി മാഫിയയെ നേരിടാൻ കെപ്കോ പ്രവർത്തനം വിപുലമാക്കും. എല്ലാ പഞ്ചായത്തിലും കുടുംബശ്രീകൾക്കു കോഴിവളർത്തലിനു സഹായം നൽകി സ്വയംപര്യാപ്തത കൊണ്ടുവരാനും പദ്ധതി തയാറാക്കും.
നോൺ എസി റസ്റ്ററന്റുകൾ 5% വില കുറച്ച ശേഷമേ 12% ജിഎസ്ടി ഇൗടാക്കൂ. എസി റസ്റ്ററന്റുകൾ 8% വില കുറച്ചാവും ജിഎസ്ടി ചുമത്തുകയെന്നും അറിയിച്ചിട്ടുണ്ട്. ജിഎസ്ടി വന്നതോടെ വില കുറഞ്ഞ ഉൽപന്നങ്ങൾ എംആർപി നോക്കാതെ കുറഞ്ഞ വിലയ്ക്കുതന്നെ വിൽക്കാൻ വ്യാപാരികൾ തയാറാകണം. ആറുമാസത്തെ സ്റ്റോക്കിനുള്ള നഷ്ടപരിഹാരം സർക്കാർ നൽകും.
ജിഎസ്ടി മറയാക്കി ലാഭം ഉണ്ടാക്കാനാണു തിയറ്ററുകാരുടെ ശ്രമം. ഇവർക്കെതിരെയും കർശന നടപടി വരും. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഉൽപാദനം കൂടുകയും കോഴിയിറച്ചി വില കുറയുകയും ചെയ്യുമെന്നു പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ പറഞ്ഞു.