ശ്രീറാം വെങ്കിട്ടരാമന് സ്ഥാനക്കയറ്റം നൽകിയതിനാലാണ് സ്ഥലം മാറ്റിയതെന്ന സർക്കാർ വാദം പൊളിയുന്നു. 2017 ജനുവരി ഒന്നിന് തന്ന ശ്രീറാമിന് സീനിയർ ഗ്രേഡ് ലഭിച്ചിരുന്നു. സബ്കലക്ടർ സീനിയർ ഗ്രേഡ് എന്ന തസ്തികയിൽ ശ്രീറാമിനെ ദേവികുളത്ത് തുടരാൻ അനുവദിക്കാമെന്ന് സർവീസ് ചട്ടങ്ങൾ വ്യക്തമാക്കുന്നു.
ഇപ്പോൾ ഇടുക്കി കലക്ടറായ വി.ആർ.ഗോകുലിന്, ദേവികുളം സബകലക്ടറായിരുന്നപ്പോഴാണ് സീനിയർ ഗ്രേഡ് ലഭിച്ചത് അദ്ദേഹത്തിന് അവിടെ തന്നെ സബ്കലക്ടറായി തുടരാൻ സർക്കാർ അനുമതി നൽകി. അമിത് മീണ, കാർത്തികേയൻ, മുഹമ്മദ് അലി, ഹിമാൻഷു കുമാർ റേ എന്നിവരും ഇതേരീതിയിൽ പ്രൊമോഷൻ ലഭിച്ചിട്ടും സബകലക്ടർ തസ്തികയിൽ തുടരാൻ അനുവാദം ലഭിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ഏഴ് സബകലക്ടർ പോസ്റ്റിൽവരെ ഇപ്രകാരം ഐ.എ.എസ് ഒാഫീസർമാർക്ക് സബ്കലക്ടർ തസ്തികയിൽ രണ്ട് മുതൽ നാല് വർഷം വരെ തുടരാം. ഇതൊന്നും ശ്രീറാമിന്റെ കാര്യത്തിൽ പരിഗണിക്കപ്പെട്ടില്ല. ഈ വർഷം ജനുവരി ഒന്നാം തീയതി ശ്രീറാമിന് ഗ്രേഡ് കൂട്ടി നൽകിയതാണ്. അപ്പോൾ പുതിയ തസ്തികയിലേക്ക് മാറ്റിയില്ല. ഹൈക്കോടതി ശ്രീറാമിന്റെ നടപടികളെ ശരിവെച്ചതിന് പിന്നാലെ വന്ന സ്ഥലം മാറ്റം പകപോക്കലാണെന്ന് വ്യക്തം. സ്ഥലംമാറ്റ ഉത്തരവിൽ സ്ഥാനക്കയറ്റം എന്ന് പറയുന്നുമില്ല.
എംപ്്ളോയ്മെന്റ് ഡയറക്ടർ എന്ന താരതമ്യേന അപ്രധാനമായ തസ്തിക, പൊതുവെ പണിഷ്മെന്റ് ട്രാൻസ്ഫറായാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥർ കരുതുന്നത്. അഖിലേന്ത്യാ പരീക്ഷയിൽ രണ്ടാം റാങ്ക് വാങ്ങിയ ശ്രീറാമിനെ ഒതുക്കാനുളള നിരന്തര ശ്രമങ്ങളെ കുറിച്ചും ഉദ്യോഗസ്ഥർക്കിടയിൽ അമർഷമുണ്ട്. അഖിലേന്ത്യാ സർവീസ് ചട്ടങ്ങളൊന്നും കേരളത്തിൽപാലിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ടെങ്കിലും , ചീഫ് സെക്രട്ടറി പോലും ഇതിനൊപ്പം നിൽക്കുന്നതിനാൽ ജൂനിയർ ഉദ്യോഗസ്ഥർ തുറന്നു പറയാൻ ഭയക്കുകയാണ്.