നടിയെ ആക്രമിച്ച കേസില്‍ തെളിവില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി. പി. സെന്‍കുമാര്‍. ദിലീപിന് ക്ലീൻചിറ്റ് നൽകിയിട്ടുമില്ല. 13 മണിക്കൂര്‍ ചോദ്യം ചെയ്യുംവരെ അതിനാവശ്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് അന്വേഷണ സംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപിനെ ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ നിർദ്ദേശിച്ചതെന്നും സെൻകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. അഭിമുഖത്തിലെ ചില കാര്യങ്ങള്‍ മാത്രം എടുത്ത് വാര്‍ത്തയാക്കിയത് ആശയക്കുഴപ്പത്തിന് കാരണമായി. കേസില്‍ തെളിവില്ലെന്നല്ല പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സംഘത്തില്‍ ഏകോപനം ഇല്ലായിരുന്നുവെന്നത് വാസ്തവമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ചില നടപടിക്രമങ്ങള്‍ പാലിച്ചതുമില്ല.
ഇപ്പോള്‍ ദിനേന്ദ്രകശ്യപ് തന്നെ അന്വേഷണത്തിന് നേതൃത്വം നല‍്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കേസ് നല്ല രീതിയില്‍ അന്വേഷിക്കണമെന്നു മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. കേസില്‍ സംശയിക്കുന്നയാള്‍ ഒരു എഡിജിപിയെ സന്ദര്‍ശിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു