ക്ഷീരകർഷകരെയും കന്നുകാലിക്കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി ആർടിഒ ചെക്പോസ്റ്റുകളിൽ കാലിക്കടത്ത് വാഹനങ്ങൾക്ക് പിടിവീഴുന്നു. കേന്ദ്രമാനദണ്ഡം പാലിക്കാതെ കേരളത്തിലേക്കുവരുന്ന വാഹനങ്ങൾക്ക് അയ്യായിരം രൂപവരെയാണ് പിഴ. കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ കേന്ദ്രമോട്ടോർ വാഹനനിയമമാണ് വാളയാർ ഉൾപ്പെടെയുളള ചെക്പോസ്റ്റുകളിൽ നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷീരകർഷക പുരസ്കാരങ്ങൾ നേടിയ വയനാട്ടിലെയും മലപ്പുറത്തെയും ക്ഷീരകർഷകർക്ക് ഇത് ഞെട്ടിക്കുന്ന അനുഭവമായി. തമിഴ്നാട്ടിലെ ഇൗറോഡിൽ നിന്ന് വളർത്തുപശുക്കളുമായി വയനാട്ടിലേക്ക് പോകവെയാണ് വാളയാറിലെ ആർടിഒ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. മൃഗങ്ങൾക്ക് സീറ്റുബെൽറ്റ് സംവിധാനങ്ങൾ ഉറപ്പാക്കി പ്രത്യേക രൂപകൽപന ചെയ്ത വാഹനത്തിന് പെർമിറ്റു വേണം. അല്ലെങ്കിൽ ഒന്നരവർഷം മുൻപ് പുറത്തിറങ്ങിയ കേന്ദ്രമോട്ടോർവാഹന ചട്ടത്തിലെ 125 E പ്രകാരം അയ്യായിരം രൂപവരെയാണ് പിഴ. കന്നുകാലിക്കടത്ത് പൂർണമായും ഇല്ലാതാകും.
ക്ഷീരമേഖലയ്ക്കും തിരിച്ചടിയായി ധൃതിപിടിച്ച് നിയമം നടപ്പാക്കിയ സംസ്ഥാനസർക്കാരാണ് ഇനി മറുപടി പറയേണ്ടത്. മിണ്ടാപ്രാണികളുടെ പേരിൽ കേന്ദ്രനിയമം അടിച്ചേൽപ്പിക്കുമ്പോൾ ക്ഷീരകർഷകരോടൊപ്പം സർക്കാർ ഒപ്പമുണ്ടെന്ന് എങ്ങനെയാണ് പറയാനാകുക.