സർക്കാർ 130 കോടി രൂപ അനുവദിച്ചിട്ടും കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം ചെയ്തില്ല. പണം ലഭിക്കുന്നതിൽ വന്ന സാങ്കേതിക തടസമാണ് പെൻ·ഷൻ വൈകാൻ കാരണമെന്നാണ് മാനേജ്മെന്റിന്റ പ്രതികരണം. എന്നാൽ മാനേജ്മെന്റിന്റ പിടിവാശിയാണ് ഇതിന് പിന്നിലെന്ന് പെൻ·ഷൻകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച ഗതാഗതമന്ത്രി നടത്തിയ പ്രഖ്യാപനം അടുത്ത ദിവസം തന്നെ പെൻഷനും ശമ്പളവും വിതരണം ചെയ്യുമെന്നായിരുന്നു. അതനിസരിച്ച് അന്നു തന്നെ ശമ്പളം കൊടുത്തു.
പക്ഷെ മരുന്നു വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത പെൻഷൻകാർക്ക് ദിവസം രണ്ടുകഴിഞ്ഞിട്ടും പെൻഷൻ വിതരണം ചെയ്തിട്ടില്ല. 30 കോടി രൂപയാണ് ആദ്യം കിട്ടിയത്. ബാക്കി നൂറുകോടി രൂപ സാങ്കേതിക പ്രശ്നങ്ങൾ കാരണം ധനവകുപ്പിൽ നിന്ന് പറഞ്ഞ സമയത്ത് ലഭിച്ചില്ല. പെൻഷൻ കിട്ടിയില്ലെന്ന് പരാതി ഉയർന്നതോടെ ഗതാഗതമന്ത്രി തോമസ് ചാണ്ടി തന്നെ നേരിട്ടിടപെട്ട് വൈകുന്നേരത്തോടെ ധനവകുപ്പിനെകൊണ്ട് പണം അനുവദിപ്പിച്ചു. എന്നാൽ ട്രഷറിയിൽ നിന്ന് പണം കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിന് കാലതാമസം വന്നതോടെ വിതരണം മുടങ്ങി. മൂന്നര മാസത്തെ പെൻഷനാണ് കുടിശികയുള്ളത്.