യുവനടിയെ ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസ് സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കാതെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടേഷനിൽ പോയതു സമ്മർദം താങ്ങാൻ കഴിയാതെ. കേസന്വേഷിക്കാൻ ക്രൈംബാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ നിയോഗിക്കുന്നതിനു മുൻപാണിത്. ഈ ഘട്ടത്തിൽ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ ഒരു ഡിവൈഎസ്പിക്കായിരുന്നു.
എറണാകുളം റൂറൽ, സിറ്റി എന്നിവിടങ്ങളിൽ പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്നു ഈ ഉദ്യോഗസ്ഥന്‍. കൊച്ചി കേന്ദ്രീകരിച്ചു സിനിമാരംഗത്തു നടക്കുന്ന അധോലോക സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതുമായി അടുത്ത ബന്ധമുള്ള സിനിമാപ്രവർത്തകരെ കുറിച്ചും വ്യക്തമായി അറിയാവുന്ന അദ്ദേഹം കേസിന്റെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഉന്നത സമ്മർദമുണ്ടായത്.
ആരോപണ വിധേയരായ വ്യക്തികളുമായി ഉന്നത ഉദ്യോഗസ്ഥനുണ്ടായിരുന്ന അടുപ്പം മനസ്സിലാക്കി അന്വേഷണ ചുമതലയിൽ നിന്നു ഡിവൈഎസ്പി സ്വയം ഒഴിവായെന്നാണു വിവരം. ഇൗയിടെ പൊലീസ് നടത്തിയ നിർണായക ചോദ്യം ചെയ്യലുകൾക്ക് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രത്യേക അന്വേഷണ സംഘം പഴയ ഡിവൈഎസ്പിയെയും ക്ഷണിച്ചിരുന്നെങ്കിലും മുൻപ് കേസിൽ ഇടപെടാൻ ശ്രമിച്ചവരുടെ സാന്നിധ്യം കാരണം അദ്ദേഹം വിട്ടുനിന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.