കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. കുടുംബശ്രീ യൂണിറ്റുകൾ വഴി കോഴിയെ വളർത്തിവിൽക്കാനാണ് ആലോചന. അതേസമയം വില കുറയ്ക്കണമെന്ന ധനമന്ത്രിയുടെ അഭ്യർഥന കോഴിവ്യാപാരികളുടെ സംഘടന തള്ളി.
ചരക്കുസേവനനികുതി വന്നിട്ടും ചിക്കൻവില കുറയാത്ത സാഹചര്യത്തിലാണ് ധനമന്ത്രി ടി.എം.തോമസ് ഐസക്കും മൃഗസംരക്ഷണ മന്ത്രി കെ.രാജുവും ഇന്നു രാവിലെ പ്രശ്നം ചർച്ച ചെയ്തത്. വ്യാപാരികൾ കൃത്രിമക്ഷാമമുണ്ടാക്കി വില കൂട്ടുകയാണെന്നാണ് സർക്കാരിന്റെ നിഗമനം. സർക്കാർ ്്സ്ഥാപനമായ കെപ്കോ വില കുറച്ചിട്ടും പൊതുവിപണിയിൽ വിലമാറുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോഴിയിറച്ചി ഉൽപാദനം കൂട്ടുന്ന കാര്യം ആലോചിക്കുന്നത്.
വിലനിയന്ത്രണം ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച വീണ്ടും യോഗം ചേരും. ഇതേസമയം ഇന്നലെ രാത്രി കോഴിവ്യാപാരികളുമായി ധനമന്ത്രി നടത്തിയ ചർച്ചയിലും വിലകുറയ്ക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയില്ല. തമിഴ്നാട്ടിലെ മൊത്തവ്യാപാരികൾ വില കുറയ്ക്കാതെ സംസ്ഥാനത്തും വിലകുറയ്ക്കാനാവില്ലെന്നാണ് കോഴിവ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞു. 115 രൂപയ്ക്കാണ് തമിഴ്നാട്ടിൽ നിന്ന് കോഴി കിട്ടുന്നതെന്നും വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 85 രൂപയായി വില കുറയ്ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.