നടൻ ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുമ്പോൾ അന്വേഷണസംഘത്തിന്റെ കൈവശം വേണ്ടത്ര തെളിവുണ്ടായിരുന്നില്ലെന്നും സംശയങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും മുൻ ഡിജിപി ടി.പി. സെൻകുമാർ. എന്നാൽ അതിനർഥം ആർക്കെങ്കിലും ക്ലീൻ ചിറ്റ് നൽകുന്നു എന്നല്ല. കാക്കനാട്ടെ കടയിൽ പരിശോധന നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിലീപിനെ ചോദ്യം ചെയ്യും മുൻപു വേണ്ടിയിരുന്നു. കോടതിയിൽ ഹാജരാക്കാനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല. തെളിവും സംശയവും രണ്ടാണെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
അന്വേഷണസംഘം ഏകോപനത്തോടെ പ്രവർത്തിച്ചതായി എനിക്കു ബോധ്യപ്പെട്ടിട്ടില്ല. എഡിജിപി ഇതു സംബന്ധിച്ച് ഒരു ആശയവിനിമയവും ഞാനുമായി നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ ഐജി ദിനേന്ദ്രകശ്യപിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിനേന്ദ്ര കശ്യപ് ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. കൂടുതൽ ശാസ്ത്രീയമായ രീതിയിൽ വേണം അന്വേഷണം മുൻപോട്ടുകൊണ്ടുപോകേണ്ടതെന്നും സെൻകുമാർ പറഞ്ഞു.
ചോദ്യം ചെയ്യലിനു മുൻപു നാദിർഷ ഒരു എഡിജിപിയുമായി ബന്ധപ്പെട്ടിരുന്നതു സംബന്ധിച്ചു തനിക്കു വിവരം ലഭിച്ചിരുന്നു. അത് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതായും സെൻകുമാർ കൊച്ചിയിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സംബന്ധിച്ചു തന്റേതായി ഒരു വാരികയിൽ വന്ന കാര്യങ്ങൾ വളച്ചൊടിച്ചവയാണെന്നും സെൻകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ആളുകളിലൊരാൾ ഒരു എഡിജിപിയെ സന്ദർശിച്ചതായി നേരത്തെ പരാതി ലഭിച്ചിരുന്നതായും സെൻകുമാർ സ്ഥിരീകരിച്ചു. സന്ധ്യയെ അഭിനന്ദിച്ച ലോക്നാഥ് ബെഹ്റയുടെ കത്ത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.