ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ അമിക്കസ് ക്യൂറി അടുത്ത ആഴ്ച തിരുവനന്തപുരത്തെത്തും. നിലവറ തുറക്കുന്നതിലെ എതിർപ്പ് ഒഴിവാക്കാനായി രാജകുടുംബാംഗങ്ങളുമായി ചർച്ച നടത്തും. സ്വത്ത് നിർണയത്തിന്റെ ഭാഗമായി ബി നിലവറ തുറക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതോടെ അമിക്കസ് ക്യൂറി അതിനുള്ള നടപടിയിലേക്ക് കടക്കുകയാണ്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് നിലവറ തുറക്കാനുള്ള നടപടിക്രമങ്ങൾ അറിയിക്കാനാണ് കോടതി നിർദേശം.
ഇതിനായാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം എത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ബി നിലവറ തുറക്കുന്നതിനോട് രാജകുടുംബത്തിന് പൂർണ യോജിപ്പില്ല. ദേവപ്രശ്നത്തിലും ജ്യോതിഷവിധികളിലും നിലവറ തുറക്കരുതെന്ന് കണ്ടിരുന്നു. നിലവറ തുറക്കാനായി കൂറ്റൻ കരിങ്കൽ പാളികൾ മാറ്റുന്നത് ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും രാജകുടുംബത്തിനുണ്ട്. അമിക്കസ് ക്യൂറിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത്തരം ആശങ്കകളും എതിർപ്പുകളും രാജകുടുംബാഗങ്ങൾ അറിയിച്ചേക്കും. എന്നാൽ രമ്യമായി പ്രശ്നം പരിഹരിക്കാനാണ് അമിക്കസ് ക്യൂറിയുടെ ശ്രമം.
അതേസമയം സുപ്രീംകോടതിയും നിർദേശിച്ചതോടെ നിലവറ തുറക്കേണ്ടി വരുമെന്ന വിലയിരുത്തലും ശക്തമാണ്. നിലവറ തുറക്കുന്നത് ആചാരങ്ങളെ ബാധിക്കുമെന്ന വാദം സുപ്രീംകോടതി നിർദേശത്തോടെ അപ്രസക്തമായെന്നും ഇനിയും തുറക്കാതിരുന്നാൽ നിലവറയിലെ സ്വത്തുക്കളെക്കുറിച്ച് തെറ്റിദ്ധാരണ വർധിക്കുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.