ചൊവ്വാഴ്ച വൈകിട്ടത്തെ ഇന്റർസിറ്റി എക്സ്പ്രസിൽ വർക്കലയിൽ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെടാനായിരുന്നു രതീഷും ഭാര്യ ഷബാനയും കുഞ്ഞും അടങ്ങുന്ന കുടുംബം ആദ്യം ശ്രമിച്ചത്.
ഷബാനയും ഭർത്താവ് രതീഷും അടുത്ത ബന്ധുക്കളായ നിതിനും ഭാര്യ സ്വാതികൃഷ്ണയും ചൊവ്വാഴ്ച വൈകിട്ട് വർക്കലയിൽ കാറിലെത്തി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തു പ്ളാറ്റ്ഫോമിലെത്തിയപ്പോഴാണ് ട്രെയിൻ ഏറെ വൈകിയാണ് എത്തുന്ന വിവരം അറിയുന്നത്.
അതോടെ തിരികെ കാറിൽ കയറി തൃശൂരിലേക്ക് യാത്ര തുടരുകയായിരുന്നു. ഷബാനയും കുഞ്ഞും ഭർത്താവ് രതീഷും മുൻസീറ്റിലാണ് ഇരുന്നത്. വാടാനപ്പള്ളി സ്വദേശിനിയായ സ്വാതികൃഷ്ണയുടെ വീട്ടിൽ കയറിയ ശേഷം ഗുരുവായൂരിലേക്കു പോകാനായിരുന്നു തീരുമാനം. ഷബാനയുടെയും കുഞ്ഞ് റിഹാന്റെയും മൃതദേഹം ഇന്നു വർക്കലയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഗൾഫിൽ നിന്നെത്തിയത് ഏകമകന്റെ ചോറൂണിന്
പാലോട്∙ ചൊവ്വാഴ്ച വൈകിട്ട് കാറിൽ യാത്ര തിരിച്ച സംഘം വർക്കല ചെറുന്നിയൂരിലെ ശബാനയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. ഗൾഫിൽ ജോലി നോക്കുന്ന പാലോട് ചിപ്പൻചിറ ബ്ലോക്ക് നമ്പർ 6 രതീഷ് ഭവനിൽ രതീഷ്, ഭാര്യ ശബാന(ചിപ്പി– 26) ആറുമാസം പ്രായമായ മകൻ റിഹാൻ എന്നിവരാണ് സംഘത്തിൽ ആദ്യം ഉണ്ടായിരുന്നത്.
രതീഷ് ഒരാഴ്ച മുമ്പാണ് മകന്റെ ചോറൂണ് ചടങ്ങിനു പാലോട്ടെ വീട്ടിലെത്തിയത്. ജോലി ചെയ്യുന്ന കമ്പനിയുടെ എറണാകുളത്തെ ശാഖയിലേക്കു രതീഷിന് സ്ഥലം മാറ്റമായിരുന്നു. അവിടെ വീട് വാടകയ്ക്ക് എടുത്ത് മാറാൻ തയാറെടുപ്പിലുമായിരുന്നു. അപകടത്തിൽ രതീഷിന്റെ രണ്ടു കാലുകളും പൊട്ടിയിട്ടുണ്ട്. മറ്റ് ബന്ധുക്കൾക്കും പരുക്കുകളുണ്ടെങ്കിലും എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.