ദേവികുളം സബ്കലക്ടര്‍സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സർക്കാർ നടപടിയെ എതിർത്ത് പ്രതിപക്ഷം. സിപിഐയുടെ വീരശൂരത്വം എവിടെപോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ശ്രീറാമിനെ മാറ്റിയത് സംശയം ഉളവാക്കുന്നതാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമന്റെ മാറ്റം സർക്കാരിനെയും സിപിഐയെയും വിമർശിക്കാനുള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം. ശ്രീറാമിനെമാറ്റാനുള്ള നിർദ്ദേശം അജൻഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവന്ന ചീഫ് സെക്രട്ടറിയെയും പ്രതിപക്ഷനേതാവ് രൂക്ഷമായി വിമർശിച്ചു.
വകുപ്പ് മന്ത്രിക്ക് ആവശ്യമില്ലാത്ത മാറ്റമാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
അതേസമയം ശ്രീറാമിനെ മാറ്റിയതിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന ഇടുക്കിയിലെ പ്രദേശിക കോൺഗ്രസ് നേതാക്കളെ കുറിച്ച് മുതിർന്ന നേതാക്കളോ കെപിസിസിയോ ഒരക്ഷരം പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.