ശ്രീരാം വെങ്കിട്ടരാമനെ ദേവികുളം ദേവികുളം സബ്കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കൽ കോടതി അംഗീകരിച്ചതിന് പിന്നാലെ സബ്കലക്ടറെ മാറ്റുന്നത് ഉചിതമല്ല എന്ന് ഇ. ചന്ദ്രശേഖരൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. നാല് വർഷം ഒരേ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നത് അജൻഡക്ക് പുറത്തുള്ള ഇനമായി പരിഗണനക്ക് കൊണ്ടുവന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ്.
നാലു വർഷം ഒരേ തസ്തികയിൽ തുടർന്നവരെ മറ്റു തസ്തികയിലേക്കു മാറ്റുന്നത് സംബന്ധിച്ച വിഷയം ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി അവതരിപ്പിച്ചത്. വളരെ സാധാരണമായ ഭരണതീരുമാനമായി ഇത് പരിഗണിക്കപ്പെടുകയും ചെയ്തു. ഇക്കാര്യം അംഗീകരിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തെ അറിയിച്ചു. മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് കൊണ്ട് ഹൈക്കോടതി വിധി വന്നതിനു പിറകെ അതിന് ചുക്കാൻപിടിച്ച ഉദ്യോഗസ്ഥനെ മാറ്റുന്നത് ശരിയാണോ എന്ന ചോദ്യം ഉന്നയിച്ചത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ്. ശ്രീരാമിനെ മാറ്റുന്നത് ജനങ്ങൾക്കിടയിൽ സർക്കാരിനെ കുറിച്ച് മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നും റവന്യു മന്ത്രിപറഞ്ഞു. റവന്യൂ മന്ത്രിയുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് മന്ത്രിസഭ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻതീരുമാനമെടുത്തത്.
റവന്യു മന്ത്രി ഒഴികെയുള്ള മറ്റ് സിപിഐ മന്ത്രിമാരാരും ഇതിനെതിരെ ഒന്നും പറഞ്ഞില്ല. തീരുമാനം സ്വാഭാവികമെന്ന നിലപാട് പരസ്യമായി റവന്യൂ മന്ത്രിക്ക് കൈക്കൊള്ളേണ്ടിയും വന്നു. പ്രദേശിക സിപിഎം നേതൃത്വം അവരുടെ ദീർഘകാലമായുള്ള ആവശ്യം നടത്തിയെടുത്തു എന്ന നിലപാടെടുക്കും. ശ്രീരാമിനെ മാറ്റിയതിനോട് ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾക്കും യോജിപ്പാണ്. പ്രാദേശിക രാഷ്ടരീയ നേതാക്കളുടെ വൻഎതിർപ്പും അതിന് ഭരണത്തിന്റെ ഏറ്റവും ഉന്നതതലത്തിൽ നിന്ന് പിന്തുണയും ലഭിക്കുമ്പോൾ ഇനി മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്ര ഉദ്യോഗസ്ഥർ മുന്നോട്ട് വരുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.