നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും ചലച്ചിത്ര താരം ദിലീപുമായി സംസാരിച്ചിട്ടില്ലെന്ന് പൾസർ സുനിയുടെ മൊഴി. എന്നാൽ ദിലീപിന്റെ സഹായി അപ്പുണ്ണിയുമായും സുഹൃത്ത് നാദിർഷയുമായും ജയിലിൽ നിന്ന് ഫോണില്‍ സംസാരിച്ചെന്ന കാര്യം സുനി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ നാദിർഷയെയും, അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്തേക്കും.
ദിലീപുമായി സുനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന സംശയം ദുരീകരിക്കാനാണ് ചോദ്യം ചെയ്യലിൽ പൊലീസ് ശ്രമിച്ചത്. എന്നാൽ ദിലീപുമായി നേരിട്ട് സംസാരിച്ചിട്ടേയില്ലെന്ന മൊഴി സുനി ആവർത്തിച്ചു.
എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിന് ക്ലീൻ ചിറ്റ് നൽകാൻ പൊലീസ് തയാറല്ല. സുനി ജയിലിൽ നിന്ന് ഫോൺ ചെയ്ത നാദിർഷയും, അപ്പുണ്ണിയും ദിലീപുമായി അടുപ്പമുള്ളവരാണ് എന്നതു തന്നെ കാരണം. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാദിർഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത ഉണ്ടെങ്കിലും ഇവരെ സുനിയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ സാധ്യത കുറവാണ്.
പൊലീസ് കസ്റ്റഡിയിലുള്ള പൾസർ സുനിയെ തൃക്കാക്കരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷം പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതുവരെ ലഭിച്ച മൊഴികളുമായി ബന്ധപ്പെട്ട് സിനിമ മേഖലയുമായി ബന്ധമുള്ളവരടക്കം കൂടുതൽ ആളുകളെ ഇനിയും പൊലീസ് ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഫലം എന്തു തന്നെ ആയാലും അത് ഏറെ വൈകില്ലെന്ന സൂചനയും പൊലീസ് നൽകുന്നു.