കാക്കനാട് ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ. അപേക്ഷ സ്വീകരിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടി. അതേസമയം കേസുമായി ബന്ധപ്പെട്ട് മിമിക്രി താരം കെ.എസ്.പ്രസാദ് , നിര്‍മാതാവ് ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്നും മരണ മൊഴിയെടുക്കണമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിഭാഗം അപേക്ഷ നൽകിയത് . അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി . കേസ് നാളെ പരിഗണിക്കും . പൾസർ സുനിയെ കസ്റ്റഡിയിൽ മർദിച്ചതിന് മുമ്പ് പരാതി നൽകിയിരുന്നെന്നും ഇതിൽ അങ്കമാലി കോടതി വാദം കേട്ടിരുന്നു .
എന്നാൽ കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നും ഗൂഡാലോചനയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനുള്ള സുനിയുടെ തന്ത്രമാണ് കസ്റ്റഡി റദ്ദാക്കൽ അപേക്ഷയ്ക്ക് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നാദിർഷയുടെ സുഹൃത്തുക്കളായ ഹസൻ കോയ, അസീസ് എന്നിവരെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി മൊഴിയെടുത്ത പൊലീസ്, മിമിക്രി താരം കെ.എസ്. പ്രസാദിന്റെ മൊഴിയും രേഖപ്പെടുത്തി. സുഹൃത്തായ പൊലീസുദ്യോഗസ്ഥനെ കാണാനാണ് എത്തിയതെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ പ്രസാദ് പിന്നീട് ഇത് തിരുത്തി.
പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞ ടോൻസ് എന്നയാളുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ഗൂഡാലോചന ബന്ധപ്പെട്ട വിവരങ്ങൾ സുനി ടോൺസിനോടും പങ്കുവച്ചിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.