വില ഇപ്പോഴും ഉയർന്നുതന്നെ. പരാതിയുണ്ടെങ്കിൽ പോയി സർക്കാരിനു കൊടുക്ക് എന്നാണു ഹോട്ടലുകാരുടെ വെല്ലുവിളി.
പാളയത്തെ പ്രമുഖ നോൺവെജിറ്റേറിയൻ ഹോട്ടലിൽ ജിഎസ്ടിക്കു മുൻപു ഫുൾ ചിക്കൻ ഷവായ്ക്കു വാങ്ങിയിരുന്നത് നികുതിയടക്കം 375 രൂപയായിരുന്നു. എന്നാൽ ജിഎസ്ടി പ്രാബല്യത്തിലായതോടെ 436 രൂപയാക്കി ഉയർത്തി. പഴയ വിലയിൽനിന്നു പഴയ നികുതി ഒഴിവാക്കിയശേഷമേ ജിഎസ്ടി ചുമത്താവൂ എന്നിരിക്കെ ഹോട്ടലുകാർ ഇപ്പോൾ ചെയ്യുന്നത് പഴയ വില നികുതിയടക്കം അതേപടി നിലനിർത്തി അതിനൊപ്പം ജിഎസ്ടി കൂടി വാങ്ങുകയാണ്. ചില ഹോട്ടലുകളാകട്ടെ ജിഎസ്ടി റജിസ്ട്രേഷൻ പോലും എടുക്കാതെയാണു ജിഎസ്ടി ഇൗടാക്കുന്നത്.
സെക്രട്ടേറിയറ്റിനു സമീപം ഉച്ചയൂണു മാത്രം നൽകുന്ന ഹോട്ടലിൽ ജിഎസ്ടിക്കു മുൻപ് ഉച്ചയൂണിനു വാങ്ങിയിരുന്നത് 100 രൂപയാണ്. ജിഎസ്ടി നടപ്പാക്കിയതോടെ വില 15 രൂപ കൂട്ടി. 15% ജിഎസ്ടി നടപ്പാക്കുന്നുവെന്നാണു ഹോട്ടലുകാരുടെ ന്യായം. ഉൗണു കഴിച്ചവർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോഴി വ്യാപാരികൾ തങ്ങളിൽനിന്ന് അധിക നികുതി ഇൗടാക്കുന്നതാണു വില വർധനയ്ക്കു കാരണമെന്നു ന്യായം പറയുന്ന ഹോട്ടലുകാരുമുണ്ട്. അതേസമയം ജിഎസ്ടിയുടെ പേരിൽ വില വർധിപ്പിക്കാത്ത ഹോട്ടലുകാരും നഗരത്തിലുണ്ട്.