കേരളത്തില്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം കൂട്ടും. നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ പതിനൊന്നംഗ സമിതിക്കു രൂപം നൽകി. അടുത്ത മാസം ഒന്നു മുതൽ പുതിയ ശമ്പളനിരക്ക് പ്രാബല്യത്തിൽ വരും.
കൊച്ചിയിൽ ചേർന്ന കെസിബിസി ലേബര്‍ കമ്മിഷന്റേയും, ഹെല്‍ത്ത് കമ്മിഷന്റേയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റേയും ആശുപത്രി ഡയറക്ടര്‍മാരുടെയും സംയുക്തയോഗമാണ് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്.
നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ തീരുമാനങ്ങള്‍ വൈകുന്നതിനാല്‍, പുതിയ വേതന സ്‌കെയില്‍ രൂപപ്പെടുത്തും. ഇതിനു 11 അംഗ കമ്മിറ്റിക്കു രൂപം നല്‍കി. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം അടുത്ത മാസം മുതല്‍ നിലവിൽ വരും.
കത്തോലിക്കാസഭയുടെ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
2013 ജനുവരി ഒന്നു മുതല്‍ നഴ്‌സിംഗ് മേഖലയില്‍ നിലവില്‍ വന്ന മിനിമം വേതനം സഭയുടെ നേത്യത്വത്തിലുള്ള എല്ലാ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നു യോഗം വിലയിരുത്തി. ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതന വർധന വേണമെന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്നും യോഗം അഭിപ്രായപ്പെട്ടു.