ഗൾഫ് യാത്രാനിരക്ക് അടിക്കടി വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകും. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്തു ചേർന്ന എം.പിമാരുടെ യോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നടപ്പിലാക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പാർലമെന്റിൽ ഉന്നയിക്കാനും യോഗത്തിൽ ധാരണയായി.
സീസൺകാലത്ത് ഗൾഫിൽ നിന്നുമടങ്ങുന്ന മലയാളികളെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്ന പതിവ് ഇക്കഴിഞ്ഞ ചെറിയപെരുനാൾ കാലത്തും ഉണ്ടായതായി എം.പിമാർ ചൂണ്ടിക്കാട്ടി. സീസൺകാലത്ത് കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്ന ഉറപ്പ് പാലക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. തുടർന്നാണ് പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചത്. തൊഴിലുറപ്പു തൊഴിലാളികൾക്ക് വേതനം മുടങ്ങുന്നത് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
ജി.എസ്.ടി വന്നതോടെ സർവത്ര ആശയക്കുഴപ്പമാണെന്നായിരുന്നു യോഗത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം. വിലക്കയറ്റം തടയാനുള്ള പരിശോധനസമിതി എത്രയുംവേഗം രൂപീകരിക്കാൻ എം.പിമാർ പാർലമെന്റിൽ സമ്മർദം ചെലുത്തും. റബറിന്റെ താങ്ങുവില ഇരുനൂറുരൂപയാക്കാനും വില സ്ഥിരതാഫണ്ട് അഞ്ഞൂറുകോടിയാക്കാനും ഇടപെടും.
കേന്ദ്രസർക്കാരിന്റെ കശാപ്പുനിയന്ത്രണത്തിനെതിരെ പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്താനും യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിക്കുപുറമെ, മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.