മൂന്നാർ ലവ്ഡെയ്ൽ ഹോംസ്റ്റേയ്ക്ക് വേണ്ടി കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കണമെന്ന ഹൈക്കോടതിവിധി നടപ്പാക്കാന്‍ പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ തടഞ്ഞു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. അതേസമയം, പരിശോധനയോട് സഹകരിക്കാമെന്നാണ് റിസോര്‍ട്ട് ഉടമയുടെ ഇപ്പോഴത്തെ നിലപാട്.
സിപിഐ ഓഫിസിന് സമീപമുള്ള 22 സെന്റ, സർക്കാർ ഭൂമിയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ശരിവെച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടി യുടെ ആദ്യപടിയായി റവന്യൂ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഭൂമി കൈവശം വച്ചിരിക്കുന്ന വി.വി. ജോർജിനോട് ഹാജരാകാൻ നോട്ടിസ് നൽകി. ജോർജിനെ അനുഗമിച്ച കോൺഗ്രസ് നേതാക്കളായ ജി. മുനിയാണ്ടി, എസ്. വിജയകുമാർ എന്നിവരാണ് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്. കോടതി ഉത്തരവ് ലഭിച്ചില്ല എന്നായിരുന്നു കാരണം.
പരിശോധനയോടുള്ള വിയോജിപ്പ് ഉടമ എഴുതി നൽകി. ഇതോടെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. പരിശോധന ഉപേക്ഷിച്ചു. സർവേ സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥര്‍ മടങ്ങിയതിനുശേഷം അഭിഭാഷകനുമായി ചർച്ച നടത്തിയ ജോർജ് പരിശോധനയോട് സഹകരിക്കാൻ സമ്മതം അറിയിച്ചു. റിസോർട്ടിലുണ്ടായിരുന്ന കിടക്കയും മറ്റു വസ്തുക്കളും ജോര്‍ജ് തന്നെ നീക്കംചെയ്തു. സ്ഥലം ഒഴിയണമെന്ന് സബ് കലക്ടര്‍ നോട്ടിസ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നില്ല. നിലവിലെ സാഹചര്യം കോടതിയെ അറിയിച്ച ശേഷമായിരിക്കും ഇനി റവന്യൂ വകുപ്പിന്റെ തുടർനടപടികൾ.