കിളിമാനൂർ (തിരുവനന്തപുരം)∙ സഹോദരരുടെ മക്കളും അയൽവാസികളുമായ ബാലൻമാർ വീടിനു സമീപത്തെ കുളത്തിൽ മുങ്ങി മരിച്ചു. പോങ്ങനാട് വേട്ടയിൽക്കോണം ചരുവിള കുന്നിൻപുറത്ത് വീട്ടിൽ ശ്രീധരൻ–ബിന്ദു ദമ്പതികളുടെ മകൻ ശ്രീശാന്ത്(12), വേട്ടയിൽക്കോണം ചരുവിള കുന്നിൻപുറത്ത് വീട്ടിൽ അജി–സതി ദമ്പതികളുടെ മകൻ അനൂപ്(14) എന്നിവരാണു മരിച്ചത്.
പോങ്ങനാട് ഗവ.ഹൈസ്കൂളിൽ ശ്രീശാന്ത് ഏഴിലും അനൂപ് ഒൻപതിലുമാണു പഠിച്ചിരുന്നത്. ശ്രീശാന്തിന്റെ പിതാവ് ശ്രീധരന്റെ സഹോദരിയുടെ മകനാണ് അനൂപ്. ഒരു മണിയോടെയാണ് ഇരുവരും കുളിക്കാൻ പോയത്.
ശ്രീശാന്തിന്റെ മാതാപിതാക്കളായ ശ്രീധരനും ബിന്ദുവും 11.45 മണിയോടെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഭവനനിർമാണത്തിനുള്ള സഹായധനത്തിനായി പോയിരുന്നു. നാലു മണിയോടെയാണു മടങ്ങിയെത്തിയത്.
മക്കളെ കാണാത്തതിനെ തുടർന്നു തിരക്കിയിറങ്ങിയ ശ്രീധരൻ തന്നെ കുളത്തിലിറങ്ങി രണ്ടു തവണ മുങ്ങിത്തപ്പിനോക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുളത്തിന് അഞ്ചരയടിയോളം താഴ്ചയുണ്ട്. പൊലിസ് കേസെടുത്തു.