ഹോട്ടൽ ഭക്ഷണനികുതിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ ധനമന്ത്രി വിളിച്ചുചേർത്ത ഹോട്ടലുടമകളുടെ യോഗത്തിൽ തീരുമാനമായില്ല. നികുതി അടക്കം നേരത്തെയുള്ള താരിഫില്‍ വില ക്രമീകരിക്കണമെന്ന് മന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളുടെ വില ക്രമാതീതമായി വർധിപ്പിച്ചതിനാൽ ഇത് പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകൾ.
ഹോട്ടൽ ഭക്ഷണനികുതിയിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനാണ് ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളുമായി ധനമന്ത്രി ചർച്ച നടത്തിയത്. നേരത്തെയുണ്ടായിരുന്ന നികുതി കുറച്ചുള്ള തുകയ്ക്ക് വേണം ജി.എസ്.ടി ചുമത്താനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളിലെ ഭക്ഷണവില കുറയ്ക്കാതെ തരമില്ല.
കോഴി ഉൾപ്പെടെയുള്ളവയുടെ വില ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ നിർദേശം അസോസിയേഷൻ സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യും. ധനമന്ത്രിയുമായി വൈകിട്ട് വീണ്ടും കൂടിക്കാഴ്ച നടത്താനും ധാരണയായി.
കോഴി വ്യാപാരികള്‍ വില അന്യായമായി വര്‍ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധോലോക സംഘങ്ങളെപ്പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. ഹോട്ടലുകളിലെ ഭക്ഷണവില ഏകീകരിച്ച് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.