പട്ടയവിതരണത്തിലെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് ഇടുക്കി പത്തുച്ചെയിൻ മേഖലയിലെ താമസക്കാർ പ്രക്ഷോഭത്തിലേക്ക്. സമരത്തിന് ആരംഭംകുറിച്ച് അയ്യപ്പൻ കോവിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന് എല്ലാ രാഷ്്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു.
പത്തുചെയിൻ മേഖലയിലെ അർഹതപ്പെട്ട എല്ലാ കൈവശകൃഷിക്കാർക്കും ഉപാധിരഹിത പട്ടയം നൽകണമെന്നാണ് ആവശ്യം. വർഷങ്ങളായി പ്രദേശവാസികൾ ഉയർത്തുന്ന ആവശ്യത്തിന് മാറിമാറി വന്ന സർക്കാരുകൾ ഒരു പരിഗണനയും നൽകിയില്ല. ഇത്തവണത്തെ പട്ടയമേളയിലും പത്തുച്ചെയിൻ മേഖലയിലുള്ളവരെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകി എന്നാൽ അവസാന നിമിഷം തഴഞ്ഞു. ഇതോടെയാണ് വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം തേടി ജനം തെരുവിലിറങ്ങിയത്. അയ്യപ്പൻകോവിൽ വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ സാമൂഹിക-സാംസ്‌കാരിക-മത സംഘടനകളും സമരമുഖത്ത് കൈകോർത്തു. കെഎസ്ഇബിക്ക് ഭൂമി ആവശ്യമെങ്കിൽ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഇ.എസ്.ബിജിമോൾ എംഎൽഎ പറഞ്ഞു.
പട്ടയം ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. അടുത്തഘട്ടത്തിൽ കാഞ്ചിയാർ, ഇരട്ടയാർ, ഉപ്പുതറ വില്ലേജ് ഓഫിസുകൾ ഉപരോധിക്കും. എന്നിട്ടും നടപടിയില്ലെങ്കിൽ കലക്ടറേറ്റ് പടിക്കലും തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്കും സമരം വ്യാപിപ്പിക്കും.