നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്നതിനായി ദിലീപിനേയും നാദിർഷയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഇരുവരും നേരിടേണ്ടി വരിക ആദ്യ ഘട്ടത്തിനേക്കാൾ കഠിനമായ ചോദ്യങ്ങൾ. ഇതിനോടകം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പഴുതടച്ച ചോദ്യങ്ങളുമായി അന്വേഷണസംഘം എത്തുമ്പോൾ ഇരുവരും അതിനെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
നിയമോപദേശം തേടിയിട്ടില്ലെന്നും അന്വേഷണത്തിൽ ആശങ്കയില്ലെന്നും ദിലീപ് തറപ്പിച്ചു പറയുമ്പോഴും വീണ്ടുമുള്ള ചോദ്യം ചെയ്യൽ ലക്ഷ്യം വയ്ക്കുന്നതെന്തെന്ന് അവ്യക്തം. ഫോൺ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണ സംഘം നീങ്ങുക. എഡിജിപി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ നടന്ന ആദ്യ ഘട്ട ചോദ്യംചെയ്യലിൽ ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 ഉം ആണുള്ളത്.
ഏഴു വര്‍ഷത്തോളം സിബിഐയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ചുക്കാൻ പിടിക്കുക. കേസ് സംബന്ധിച്ച തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്നലെ ആലുവയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാമെന്നു തീരുമാനിച്ചത്. കേസിന്റെ അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ച സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം ഇന്നലെ യോഗം ചേർന്നത്. മൂന്നര മണിക്കൂറിലേറെ നീണ്ട യോഗത്തിൽ പഴുതുകളടച്ച് സംഭവത്തിലെ ഗൂഢാലോചന തെളിയിക്കണമെന്ന തീരുമാനത്തിലെത്തി. അതുകൊണ്ടു തന്നെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നിർണായകമാണ്.