നടനും എം.പിയുമായ ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ല. ജനറൽ ബോഡിക്കു ശേഷം സംഭവിച്ച കാര്യങ്ങൾ നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെന്നും അവിടെ വച്ച് ആളുകൾ കൂവിയതിനു മാപ്പു ചോദിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞു.
‘‘അവിടെ വച്ച് ചിലർ മോശമായി സംസാരിച്ചു. അതു മോശമായി സംസാരിച്ചതല്ല, മറിച്ച് അവർ ആവേശം കൊണ്ട് പറഞ്ഞതാണ്. ദിലീപ് ഇന്നലെ കൂടി എന്നെ ഫോൺ വിളിച്ചു. ഞാൻ അവനോട് ചോദിച്ചു. എടാ ദിലീപെ എന്തെങ്കിലുമുണ്ടോ ?’’ അവൻ അങ്ങനെയൊന്നുമില്ല ചേട്ടാ എന്നാണ് പറഞ്ഞത്. താൻ സ്ഥാനമൊഴിയുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഒരാലോചനയും സംഘടനയിൽ നടക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദീലീപും നാദിർഷയും പ്രതിയായാൽ അമ്മ യോഗം ചേർന്നു ഇവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ അമ്മ വേണ്ട വിധം പ്രതികരിച്ചില്ലെന്നും, സംഘടന ദിലീപിനൊപ്പമാണ് നിന്നതെന്നുമുള്ള വിമർശനങ്ങൾ ഉർന്നിരുന്നു. കഴിഞ്ഞയാഴ്ച നടന്ന അമ്മ ജനറൽ ബോഡിക്കു ശേഷം മുകേഷും ഗണേശ് കുമാറുമടക്കമുള്ളവർ മാധ്യമങ്ങളോട് മോശമായി സംസാരിച്ചതും ചർച്ചയായിരുന്നു. ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാട് അമ്മ സ്വീകരിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഇന്നസെന്റ് ആലോചിക്കുന്നെന്നും ബാലചന്ദ്രമേനോനെ പ്രസിഡന്റാക്കാൻ ആലോചന നടക്കുന്നതായും വാർത്തകൾ വന്നിരുന്നു.