ജി.എസ്.ടിയുടെ പേരിൽ സംസ്ഥാനത്തെ ചെക്പോസ്റ്റുകളിൽ അരാജകത്വം. എക്സൈസ് ഉദ്യോഗസ്ഥരും പരിശോധിക്കാതായതോടെ ചെക്പോസ്റ്റുകളിലൂടെ എന്തും കടത്താവുന്ന സ്ഥിതിയായി. ചട്ടങ്ങളെപറ്റിയുള്ള അവ്യക്തതമൂലം വാണിജ്യനികുതി വകുപ്പിന്റെ സ്ക്വാഡുകൾ പരിശോധന നിർത്തി. മനോരമ ന്യൂസ് അന്വേഷണം.
ജി.എസ്.ടി വന്നതോടെ ഇല്ലാതായത് വാണിജ്യനികുതി ചെക്പോസ്റ്റിലെ പരിശോധന മാത്രമാണ്. എക്സൈസ് ചെക്പോസ്റ്റുകളിൽ കൃത്യമായി പരിശോധന നടക്കണം. എന്നാൽ നടക്കുന്നത് എന്താണ്? തിരുവനന്തപുരം ജില്ലയിലെ അറക്കുന്ന്കടവ് ചെക്പോസ്റ്റിൽ ഇപ്പറഞ്ഞതും ഇതുവരെ നടന്നിട്ടില്ല.
ആര് പരിശോധിക്കും, ഏത് നോട്ടീസ് നൽകും, പിഴ എങ്ങനെ ഈടാക്കും, ഏതുവകുപ്പിൽ നടപടിയെടുക്കും ഇതൊന്നും വാണിജ്യനികുതിവകുപ്പ് സ്ക്വാഡിന് അറിയില്ല. ഇതിനൊക്കെയുള്ള ചട്ടമായെന്ന് നികുതി വകുപ്പ് പറയുന്നുണ്ടെങ്കിലും നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ല. അക്ഷരാർഥത്തിൽ ചെക്പോസ്റ്റും ഇല്ലാതായി, പരിശോധനകളും അവസാനിച്ചു. ആർക്കും എന്തും സംസ്ഥാനത്തേക്ക് കൊണ്ടുവരാം.