നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ അറസ്റ്റിന് ഡിജിപിയോട് അന്വേഷണ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടു. നിഷേധിക്കാൻ കഴിയാത്ത തെളിവുകളോടെ മാത്രം അറസ്റ്റ് മതിയെന്ന നിലപാടിലാണു പൊലീസ്. അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേർന്നു. രാത്രി വൈകി 11.10 നാണ് സമീപിച്ചത്.
ഇതുവരെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും തുടർന്നു ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തിയതായി റൂറൽ എസ്പി എ.വി.ജോർജ് പ്രതികരിച്ചു. ഇപ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ദിനേന്ദ്ര കശ്യപ് ആലുവയിലെ പൊലീസ് ക്ലബിൽ തുടരുകയാണ്.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരെ അടുത്ത ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ആദ്യ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിൽ കണ്ടെത്തിയ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും മൊഴികൾ രേഖപ്പെടുത്തും.
കുറ്റകൃത്യത്തിന്റെ സുപ്രധാനമായ കണ്ണികൾ യോജിപ്പിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്താൽ പ്രോസിക്യൂഷൻ ദുർബലമാവുമെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം. ഗൂഢാലോചന നടന്നതിന്റെ അനുബന്ധ തെളിവുകളാണു പൊലീസ് ഇതുവരെ കണ്ടെത്തിയത്.
സഹതടവുകാരുടെ മൊഴികൾ വസ്തുതാപരമെന്നു തെളിഞ്ഞു. എന്നാൽ, പ്രാഥമിക തെളിവുകളും ഇതിനൊപ്പം ശേഖരിക്കണം. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സംശയത്തിന്റെ നിഴലിലായ നടൻ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ശ്രമം തുടങ്ങി.