സ്രാവുകൾക്കൊപ്പമാണു നീന്തുന്ന’ തെന്നു നടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി). അങ്കമാലി കോടതിയിൽ ഹാജരാക്കവേ, കേസിൽ ഗൂഢാലോചനയുണ്ടോ പുറത്തു കേൾക്കുന്ന പേരുകളെല്ലാം ശരിയാണോ എന്നൊക്കെയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണു സുനിൽ ഇങ്ങനെ മറുപടി പറഞ്ഞത്. ഇതിനിടയിൽ സുനിലിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.
പുറത്തിറങ്ങിയാൽ സുരക്ഷിതനല്ലാത്തതിനാൽ ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്നു സുനിൽ ഇന്നലെ അഭിഭാഷകനെ അറിയിച്ചു. സുനിൽ ഉൾപ്പെടെയുള്ള ആറു പ്രതികളുടെ റിമാൻഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 18 വരെ നീട്ടി. കസ്റ്റഡിയിൽ പൊലീസ് മർദിച്ചെന്ന സുനിലിന്റെ പരാതി റിമാൻഡ് കാലാവധി അവസാനിക്കുന്ന ദിവസം കോടതി പരിഗണിക്കും. ഇന്നലെ രാവിലെയാണു സുനിലിനെ കാക്കനാട്ടെ ജയിലിൽ നിന്നു കോടതിയിലേക്കു കൊണ്ടുവന്നത്.
സുനിലിനു പിന്നാലെ കൂട്ടു പ്രതികളായ വിജീഷ്, മണികണ്ഠൻ, ചാർളി, മാർട്ടിൻ, വടിവാൾ സലി, പ്രദീപ് എന്നിവരെയും കൊണ്ടുവന്നു. ഇതിൽ ഏഴാം പ്രതിയായ ചാർളിക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സുനിലിനെയും കൂട്ടുപ്രതികളെയും കൊണ്ടുവരുന്നത് അറിഞ്ഞു വൻ ജനാവലി കോടതി പരിസരത്തു തടിച്ചു കൂടി. വളപ്പിനകത്തേക്കു വാഹനം കയറ്റി കോടതി മുറിയുടെ അടുത്തു നിർത്തി വൻ സുരക്ഷാവലയം തീർത്താണു പ്രതികളെ ഇറക്കിയത്. റിമാൻഡ് കാലാവധി അവസാനിക്കുന്ന 18നു പ്രതികളെ അങ്കമാലി കോടതിയിൽ വീണ്ടും ഹാജരാക്കും. ഇതിനിടെ സുനിലിന്റെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. തുടർന്നുള്ള നടപടികൾ സെഷൻസ് കോടതിയിലേക്കു മാറ്റും.