കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ െചയ്തതിനെത്തുടർന്നുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒരുവിഭാഗം റവന്യൂ ഉദ്യോഗസ്ഥർ ഇന്ന് കൂട്ട അവധിയെടുക്കും. ജീവനക്കാർക്കെതിരായ നടപടി ബോധപൂർവമെന്നാരോപിച്ചാണ് എൻജിഒ അസോസിയേഷനിൽപ്പെട്ട ഉദ്യോഗസ്ഥരുടെ അവധി. പ്രതിഷേധം ജീവനക്കാരെ ജനങ്ങളിൽ നിന്ന് കൂടുതൽ അകലാൻ ഇടയാക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
റവന്യൂ നിയമങ്ങളിൽ മാറ്റം വരുത്താതെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ട് കാര്യമില്ല. വില്ലേജ് ഓഫിസിലെ അടിസ്ഥാനസൗകര്യവും ഭൗതികസാഹചര്യവും മെച്ചപ്പെടുത്തണം. സമരം ചെയ്യാനുള്ള അവകാശം ജീവനക്കാർക്കുണ്ട്. എന്നാൽ നിലവിലെ പ്രതിഷേധം ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കൂ എന്ന് ജില്ലാ കലക്ടർ പറഞ്ഞു.
എൻജിഒ അസോസിയേഷൻ ഒഴികെ മറ്റ് സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല. കർഷകൻ ജോസിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സിലിഷ് തോമസിന് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് എൻജിഒ അസോസിയേഷൻ തീരുമാനം.