മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറയ്ക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അസംസ്കൃത വസ്തുക്കളുടെ വിലയ്ക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറയ്ക്കാനാകില്ലെന്നും ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ഭക്ഷണത്തിന് നിലവിൽ അരശതമാനം കോംപൗണ്ട് ടാക്സ് നൽകുന്നവർ പോലും ഇനി പന്ത്രണ്ട് ശതമാനമോ എസിയാണെങ്കിൽ പതിനെട്ട് ശതമാനോമോ ജിഎസ്ടി നൽകണം. നേരത്തെ എസി ഹോട്ടലുകൾക്ക് ചുമത്തിയിരുന്ന പതിനാലര ശതമാനം സേവന നികുതിക്ക് പകരം ഇനി പതിനെട്ട് ശതമാനം നൽകണം. സേവന നികുതിക്കെതിരെ ഹോട്ടലുടമകൾ കോടതിയെ സമീപിച്ചതിനാൽ പല ഹോട്ടലുകളും പതിനാല് ശതമാനം ഈടാക്കാറുണ്ടായിരുന്നില്ല. അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതോടെ ഭക്ഷണ വില കുറയുമെന്ന വാദവും ഹോട്ടലുടമകൾ തള്ളികളയുന്നു.
ചുരുക്കി പറഞ്ഞാല്‍ ജിഎസ്ടിയുടെ നികുതി ഭാരം സാധാരണക്കാരനുണ്ടാകും. ഭക്ഷണത്തിന്റെ യഥാർഥ വില കുറച്ച് ജിഎസ്ടിയുടെ അമിത ഭാരത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഹോട്ടലുടമകളും തയ്യാറല്ല.