ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം,വിഗ്രഹത്തിലെ ശിരസില്‍ പതിപ്പിച്ചിരുന്ന എട്ട് വജ്രങ്ങള്‍ കാണാതായത് പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യം കോടതി തളളി.
ക്ഷേത്രത്തിലെ ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യമായ ദുരൂഹത നിലനില്‍ക്കുമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറിന്‍റെ പ്രതികരണം. ബി നിലവറയിലെ കണക്കെടുപ്പ് സുതാര്യത ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്‍റെ വിഷയമാണെന്ന് തിരുവിതാംക്കൂര്‍ രാജകുടുംബം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ല. രാജകുടുംബവുമായി ആലോചിച്ച് അമിക്കസ് ക്യൂറി മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ക്ഷേത്രത്തിനുളളിലെ മറ്റ് എല്ലാ നിലവറകളും തുറന്ന് കണക്കെടുത്തിരുന്നു. ശ്രീകോവില്‍ നവീകരണം തുടങ്ങി ക്ഷേത്രത്തിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് പ്രത്യേക സമിതിയെ തിരഞ്ഞെടുക്കാന്‍ ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. ഭരണസമിതിയുടെ തീരുമാനങ്ങള്‍ മാത്രം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നടപ്പാക്കിയാല്‍ മതിയെന്നും വ്യക്തത വരുത്തി. ഭരണസമിതിയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും തമ്മിലുണ്ടായ അധികാരത്തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.