നടിയെ ആക്രമിച്ച കേസില്‍ സ്രാവുകള്‍ കുടങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയിലെത്തിച്ചപ്പോഴാണ് സുനി ഇങ്ങനെ പറഞ്ഞത്. പൊലീസ് തന്നെ മര്‍ദിച്ചെന്ന് സുനി കോടതിയില്‍ പരാതിപ്പെട്ടെങ്കിലും പരിശോധിച്ച ഡോക്ടര്‍ ഇക്കാര്യം നിഷേധിച്ചു. ഈമാസം പതിനെട്ടുവരെ കോടതി സുനിയുടെ റിമാന്‍ഡ് നീട്ടി.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പൊലീസ് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ എത്തിച്ചത്. കേസ് വഴിത്തിരിവിലെത്തിയശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട അവസരം സുനി പാഴാക്കിയില്ല. വമ്പന്‍മാര്‍ കുടുങ്ങാനുണ്ടെന്ന് പ്രഖ്യാപനം.
മറ്റ് ആറുപ്രതികള്‍ക്കൊപ്പമാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. കേസ് നടത്തിയിരുന്ന അഡ്വക്കേറ്റ് ടെനിയും പുതുതായെത്തിയ അഡ്വക്കേറ്റ് ബി.എ.ആളൂരും തമ്മില്‍ വക്കാലത്തിനെച്ചൊല്ലി കോടതിക്കുള്ളില്‍ തര്‍ക്കമുണ്ടായത് നാടകീയരംഗങ്ങള്‍ക്ക് വഴിവച്ചു. അനാവശ്യകാര്യങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി ആളൂരിനെ താക്കീതുചെയ്തു. തന്റെ കേസ് ആളൂര്‍ വാദിക്കുമെന്ന് സുനി അറിയിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്. പൊലീസ് മര്‍ദിച്ചെന്ന് സുനി കോടതിയോട് പരാതിപ്പെട്ടെങ്കിലും സുനിയെ പരിശോധിച്ച ഡോക്ടര്‍ ഇക്കാര്യം നിഷേധിച്ചു. മര്‍ദിച്ചെന്ന് സുനി തന്നോട് പറഞ്ഞിട്ടില്ലെന്നും സുനിയുടെ ദേഹത്ത് മര്‍ദിച്ച പാടുകള്‍ കണ്ടില്ലെന്നും ഡോക്ടര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കോടതി സുനിയെ പതിനെട്ടുവരെ റിമാന്‍ഡ് ചെയ്തു. സുനി ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.