നഴ്സുമാരുടെ അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താൻ തീരുമാനം. സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുന്ന കാര്യം അതിന് ശേഷം തീരുമാനിക്കുമെന്ന് ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു. ഇപ്പോള്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ വീണ്ടും ചർച്ച നടത്തുകയാണ്.
അടിസ്ഥാന ശമ്പളവർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഇൻഡ്യൻ നഴ്സസ് അസോസിയേഷനും വിവിധ ജില്ലകളിലായി സമരം തുടരുകയാണ്. അടുത്ത ആഴ്ച മുതൽ സംസ്ഥാന വ്യാപക പണിമുടക്കിന് ഇരു സംഘടനകളും തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. സുപ്രീംകോടതി നിർദേശിക്കുന്ന അടിസ്ഥാന ശമ്പളമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 35 ശതമാനം വർധിപ്പിക്കാമെന്ന മാനേജ്മെന്റ് നിലപാട് അംഗീകരിക്കില്ലെന്നും നിലപാടെടുത്തു. ഈ സാഹചര്യത്തിൽ മാനേജ്മെന്റ് പ്രതിനിധികളെയടക്കം ഉൾക്കൊള്ളിച്ച് തിങ്കളാഴ്ച വ്യവസായ ബന്ധ സമിതി കൂടി തീരുമാനമെടുക്കാമെന്ന് മന്ത്രി സംഘടനകളെ അറിയിച്ചു.
ഇരുപതാം തീയതി ചേരാൻ നിശ്ചയിച്ചിരുന്ന ചർച്ചയാണ് പകർച്ച്പ്പനിയും സമരവും കണക്കിലെടുത്ത് നേരത്തെയാക്കിയത്. അതിനാൽ ശനിയാഴ്ച തുടങ്ങാനിരുന്ന സംസ്ഥാന വ്യാപക പണിമുടക്ക് തൽകാലത്തേക്ക് മാറ്റിവയ്ക്കാൻ ഐ.എൻ.എ തീരുമാനിച്ചു. എന്നാൽ തിരുവനന്തപുരതതും കണ്ണൂരിലുമുള്ള സമരം മാറ്റമില്ലാതെ തുടരും. വൈകിട്ട് നാല് മണിക്കാണ് സമരം ചെയ്യുന്ന മറ്റൊരു സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി മന്ത്രി ചർച്ച നടത്തുന്നത്.