ആക്രമണത്തിന് മുമ്പുള്ള ഗൂഢാലോചനക്കാലത്ത് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാലു മൊബൈൽ ഫോൺ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പള്‍സര്‍ സുനി വിളിച്ചതിന് തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്ക് കോള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഇടനില നിന്ന നാലുനമ്പരുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെയും ദിലീപിൻറെയും ദിലീപിൻറെ അടുപ്പക്കാരുടെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ഫോൺവിളികൾ സംബന്ധിച്ച നിർണായ തെളിവുകൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞവർഷം നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്ന ഈവർഷം ഫെബ്രുവരി 17 വരെ പൾസർ സുനിയുടെ മൊബൈൽ ഫോണിൽ നിന്ന് നാല് മൊബൈൽ ഫോണുകളിലേക്ക് നിരന്തരം ഫോൺകോളുകൾ പോയിരുന്നതായി കണ്ടെത്തി. പൾസർ സുനിയുടെ ഫോൺ വന്നശേഷം ഈ നാലു നമ്പരുകളിൽ നിന്നുമുള്ള തൊട്ടടുത്ത കോൾ ദിലീപിൻറെ മാനേജർ അപ്പുണിയുടെ നമ്പരിലേക്കാണെന്നും ഫോൺ രേഖകളിൽ നിന്ന് വ്യക്തമാണ്. ഈ നാലു നമ്പരുകളിൽ നിന്ന് തിരിച്ചും പലതവണ പൾസർ സുനിയെ വിളിച്ചിരുന്നു. എന്നാൽ നിരന്തരം കോളുകൾ വന്നിരുന്ന ഈ നമ്പരുകൾ ആരുടേതെന്ന് അപ്പുണ്ണിയുടെ ഫോണിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ കോളുകൾ ചെയ്തത് ദിലീപായിരിക്കാം എന്ന് അപ്പുണ്ണി മൊഴി നൽകിയെന്നാണ് വിവരം.
പൾസർ സുനി വിളിച്ചിരുന്ന 26 നമ്പരുകളിൽ നിന്ന് തൊട്ടടുത്ത ഫോൺ കോൾ അപ്പുണ്ണിക്ക് പോയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചാണ് നാലുനമ്പരുകളിലേക്ക് പൊലീസ് എത്തിയത്. ഈ നാലുനമ്പരുകളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനോടൊപ്പം ഒരാൾ തന്നെയാണോഇതെല്ലാം ഉപയോഗിച്ചതെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നുവെന്ന് ചിത്രങ്ങളടക്കം വ്യക്തമായി തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് മറ്റ് സിനിമകളും പരിശോധിക്കും. പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.