എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പൽ ഡോ. എൻ.എൽ.ബീനയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശുപാർശ. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഡോ.ബീനയെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പ്രിൻസിപ്പലിന്റെ കസേര കത്തിച്ച എസ്.എഫ് ഐ വിദ്യാർഥികളുടെ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവർക്കെതിരെ നടപടി വേണമെന്നും ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട് സംഭവത്തിന്റെ ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്ന് സമർത്ഥിക്കുന്നു. പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കടുംപിടുത്തവും അതിതീവ്ര നിലപാടുകളും വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അമര്‍ഷം സൃഷ്ടിച്ചു. കോളജിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല പ്രിൻസിപ്പൽ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാസങ്ങളായി നിലനിന്ന അസ്വസ്ഥതകളുടെ തുടര്‍ച്ചയാണ് സംഭവമെന്ന് ,, കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ലൈലാദാസിന്റെ റിപ്പോർട്ട് പറയുന്നു. ഹോസ്റ്റല്‍ പൂട്ടിയതിൽ വിദ്യാര്‍ത്ഥികൾക്ക് പ്രതിഷേധം ഉണ്ടാന്നിരുന്നു. രണ്ടു മാസത്തോളം ദളിത് വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവുമില്ലാതെകഷ്ടപ്പെടേണ്ടി വന്നു. വിദ്യാര്‍ത്ഥി പ്രതിഷേധം ആളിക്കത്തിച്ചതില്‍ ഈ സംഭവത്തിന് പങ്കുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ എല്‍.എന്‍.ബീനയും മറ്റ് രണ്ട് വനിതാ അധ്യാപകരും ഒരേ സ്ഥാപനത്തില്‍ തുടരുന്നത് ഉചിതമായിരിക്കില്ല. അതിനു വേണ്ട അടിയന്തര നടപടികള്‍ വേണമെന്നാണ് അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ. മാര്‍ച്ച് അവസാനം നല്‍കിയ റിപ്പോര്‍ട്ടിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തുടർനടപടികൾ കൈക്കൊണ്ടിട്ടില്ല. കസേരകത്തിക്കൽ സംഭവത്തിൽ ഉൾപ്പെട്ട ചില വിദ്യാർഥികൾക്കെതിരെ നടപടിഎടുത്തിരുന്നു.
അധ്യാപകർക്കോ അധ്യാപക സംഘടനകൾക്കോ കസേരകത്തിക്കലുമായി ബന്ധമില്ല. എസ്.എഫ്.ഐയുടെ കോളജിനുള്ളിലെ പ്രവർത്തന രീതിക്കെതിരെ ഡോ.ബീന ഉറച്ചനിലപാട് സ്വീകരിച്ചതാണ് അവരെ പ്രതിസ്ഥാനത്ത് നിറുത്താൻ കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.