ഇടതുസർക്കാർ മദ്യനയം പരിഷ്കരിച്ചതിനെ തുടർന്നു സംസ്ഥാനത്തു ലൈസൻസ് ലഭിച്ച ബാറുകളിൽ മിക്കതും ഇന്നലെ തുറന്നു. ഇവയിലെല്ലാം തുടക്കംമുതൽ തിരക്കായിരുന്നു. പലയിടങ്ങളിലും ഉടമകൾ അതിഥികളെ ആഘോഷപൂർവം വരവേറ്റു.
കോട്ടയം മെഡിക്കൽ കോളജിനു സമീപം ആദ്യദിവസം ഒരു പെഗിന് ഒന്നു സൗജന്യം നൽകി. മുട്ടയും സൗജന്യമായിരുന്നു. ആദ്യമെത്തിയ ചിലർക്കു ടീ ഷർട്ട് ലഭിച്ചു. ഇതേസമയം, അപകടങ്ങളുടെ എണ്ണവും വർധിച്ചു.
മദ്യപിച്ചു വാഹനം ഓടിച്ചതിന് ഗാന്ധിനഗർ പൊലീസ് 10 പേരെ പിടികൂടി കേസെടുത്തു. മദ്യപിച്ചു പൊതുനിരത്തിൽ ബഹളംവച്ചതിന് എട്ടു കേസുകൾ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 11 ബാറുകളും ഇന്നലെത്തന്നെ തുറന്നു.
നേരത്തേയുള്ള അഞ്ചു ബാറുകൾ ഉൾപ്പെടെ 16 ബാറുകളായി. കൊല്ലം ജില്ലയിൽ മൂന്നു ബാറുകൾ തുറന്നു. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം നാലായി. ആലപ്പുഴ ജില്ലയിൽ തുറക്കേണ്ടിയിരുന്ന രണ്ടു ബാറുകളിൽ ഒന്നു മാത്രം പ്രവർത്തനം തുടങ്ങി. ചെങ്ങന്നൂരിലേത് ഇന്നു തുറക്കും. പത്തനംതിട്ട ജില്ലയിൽ പുതുതായി ഒരു ബാറും തുറന്നിട്ടില്ല.
കോട്ടയം ജില്ലയിൽ ഇന്നലെ ആറു ബാറുകൾ തുറന്നു. ഇടുക്കിയിലെ ഏക ബാറായ തേക്കടി സ്പൈസസ് വില്ലേജിൽ ഇന്നലെ മദ്യം വിളമ്പിയില്ല. ഹോട്ടലിൽ റൂം ബുക്കിങ് കൂടുന്ന മുറയ്ക്കു വിദേശമദ്യം എത്തിക്കാനാണു തീരുമാനം.
കൊച്ചിയിൽ ലൈസൻസ് ലഭിച്ച 21 ബാറുകളിൽ 20 എണ്ണം തുറന്നു. തൃശൂർ ജില്ലയിൽ ഇന്നലെ ഒൻപതു ബാറുകൾ തുറന്നു. ഇപ്പോൾ 10 ബാറുകളായി. പാലക്കാട് ജില്ലയിൽ മുൻപു പൂട്ടിയ ആറു ബാറുകളാണു തുറന്നത്. മലപ്പുറത്തു ബീയർ ആൻഡ് വൈൻ പാർലർ പ്രവർത്തിച്ചിരുന്ന നാലു ഹോട്ടലുകളിലേ ബാർ തുറന്നിട്ടുള്ളൂ.
കോഴിക്കോട് ജില്ലയിൽ പുതുതായി അഞ്ചു ബാറുകളാണു തുറന്നത്. ഇതോടെ ജില്ലയിലെ ബാർ ഹോട്ടലുകളുടെ എണ്ണം ആറായി. വയനാട്ടിൽ രണ്ടു ബാറുകൾ പുതുതായി തുറന്നു – കൽപറ്റയിലും മാനന്തവാടിയിലും.
കണ്ണൂർ ജില്ലയിൽ ത്രീ സ്റ്റാർ ലൈസൻസുള്ള ഒൻപതു ഹോട്ടലുകളിൽ ഇന്നലെ വിദേശമദ്യശാല പ്രവർത്തനം തുടങ്ങി. ഒൻപതിടത്തും ബീയർ – വൈൻ പാർലറുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കാസർകോട് ജില്ലയിൽ പൂട്ടിയ ബാറുകൾ വീണ്ടും തുറക്കാൻ അപേക്ഷ നൽകിയിരുന്നില്ല.