നടിയെ ആക്രമിച്ച കേസിൽ യുവസംവിധായകനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ചോദ്യം ചെയ്യലിൽ ഇരുവരും ഇൗ സംവിധായകന്റെ പേരു പറഞ്ഞതായാണ് വിവരം. ഇൗ സംവിധായകന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു നടിക്കു നേരെ അതിക്രമം നടന്നത്.
പൾസർ സുനി ഇൗ സംവിധായകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. സംഭവം നടന്ന സമയത്ത് ഇൗ സംവിധായകന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും പിന്നീട് അതിനെപ്പറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലോടെയാണ് വീണ്ടും ഇതേ സംവിധായകനു നേരെ സംശയത്തിന്റെ ചൂണ്ടുവിരൽ ഉയർന്നത്.
അതിനിടെ പള്‍സര്‍ സുനി (സുനിൽകുമാർ), നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺനമ്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം. വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട്, ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയും എടുത്തേക്കും. പൾസർ സുനി ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതിനു തെളിവു ലഭിച്ചതിനെ തുടർന്നാണിത്. ദിലീപിനൊപ്പം നിന്ന് ചിലർ പകർത്തിയ ‘സെൽഫി’കളിൽ പൾസർ സുനിയും യാദൃച്ഛികമായി ഉൾപ്പെട്ടിട്ടുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സെല്‍ഫിയിലുള്‍പ്പെട്ട ക്ലബ് ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.