യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിൽ പൊലീസ് നിർണായക അറസ്റ്റിലേക്ക്. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി.
മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. അറസ്റ്റിലായ ഘട്ടത്തിൽ പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമെന്നു സമ്മതിച്ച പ്രതി സുനിൽ രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്.
ആദ്യഘട്ടത്തിൽ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. എന്നാൽ, മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.
തുടർന്നു നടി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണിതെന്നു പൊലീസ് സൂചിപ്പിച്ചു. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതൽ നടപടികളിലേക്കു പൊലീസ് നീങ്ങുകയാണ്.
കശ്യപ് കൊച്ചിയിൽ തുടരുക; അന്വേഷണം വേഗം തീർക്കുക
തിരുവനന്തപുരം ∙ നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകണമെന്നും ഡിജിപി നിർദേശം നൽകി.
അന്വേഷണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഡിജിപിയുടെ ഇൗ നിർദേശം. അന്വേഷണത്തിൽ ഏകോപനമില്ലെന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വിമർശനം ശരിവച്ചാണു ബെഹ്റയുടെ നിർദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.