പട്ടയം അനുവദിക്കാതെയും മലപ്പുറം മമ്പാട്ടെ ആദിവാസികളോട് റവന്യൂ ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ്. പുളളിപ്പാടം വില്ലേജിലെ 80 ശതമാനം ആദിവാസി കുടുംബങ്ങൾക്കും പട്ടയമില്ല. എന്നാൽ ആദിവാസി കോളനികളുടെ പരിസരത്തെ സ്വകാര്യഭൂമികൾക്കും ക്വാറികൾക്കുമെല്ലാം പട്ടയം അനുവദിക്കാൻ നിയമതടസങ്ങളില്ല.
ആകെയുളള കിടപ്പാടത്തിന് പട്ടയം കിട്ടുമോയെന്ന് ഈ ആദിവാസി കുടുംബങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല. ഒാരോ പട്ടയമേള വരുബോഴും പുളളിപ്പാടം വില്ലേജിലെ ആദിവാസികളിൽ കുറച്ചു പേരെങ്കിലും വില്ലേജ് ഒാഫീസിൽ കയറിയിറങ്ങും. പരിസരത്തെ സ്വകാര്യ ഭൂവുടമകൾക്കെല്ലാം തടസങ്ങളൊന്നുമില്ലാതെ പട്ടയങ്ങൾ കിട്ടിക്കഴിഞ്ഞു. പട്ടയം അന്വേഷിക്കുബോൾ വനം ഉദ്യോഗസ്ഥരെ പഴിചാരി ആദിവാസികളെ മടക്കി അയക്കുകയാണ് പതിവുരീതി. ഭൂനികുതി കൂടി എടുക്കാതായതോടെ കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ.
പുളളിപ്പാടം വില്ലേജിലെ നാലു കോളനികളിലായി മുന്നൂറിലധികം കുടുംബങ്ങളുണ്ട്. ഇവരിൽ ഇരുനൂറോളം കുടുംബങ്ങൾക്കും പട്ടയമില്ല. പുളളിപ്പാടം വില്ലേജി റീസർവേ നടപടികള്‍ പൂർത്തിയാക്കാന്‍ എടുക്കുന്ന കാലതാമസവും ബാധിക്കുന്നത് ആദിവാസികളേയാണ്.