നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി പൾസർ സുനി, നടൻ ദിലീപിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതിന്റെ തെളിവുകൾ പുറത്ത്. ദിലീപിനൊപ്പംനിന്ന് ചിലർ പകർത്തിയ ‘സെൽഫി’കളിൽ പൾസർ സുനിയും യാദൃച്ഛികമായി ഉൾപ്പെട്ടിട്ടുള്ള ചിത്രങ്ങളാണ് പുറത്തായത്. ദിലീപിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയിരുന്നു എന്നു വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.
തൃശൂരിലെ കിണറ്റിങ്കൽ അക്കാദമിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപിനൊപ്പം ജീവനക്കാർ എടുത്ത സെൽഫിയിലാണ് സുനിയുടെ സാന്നിധ്യം വ്യക്തമായത്. ചിത്രങ്ങൾ പുറത്തായതോടെ, സെൽഫിയിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തതായി സൂചനയുണ്ട്. സെൽഫിയിൽ ദൂരെ മാറി നിൽക്കുന്ന സുനിയുടെ ചിത്രമാണ് പതിഞ്ഞത്.
ജോർജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി ഉണ്ടായിരുന്നുവെന്ന് നേരത്തെതന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം ക്ലബിലെത്തി ജീവനക്കാരിൽ നിന്നും ഈ ചിത്രങ്ങൾ ശേഖരിച്ചത്. അതോടൊപ്പം ജീവനക്കാരുടെ മൊഴിയും അങ്കമാലി പൊലീസ് രേഖപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനി സിനിമാക്കാരുടെ സഹായം തേടിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
എന്നാൽ, പൾസർ സുനിയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ നിലപാട്. പൾസർ സുനി ജയിലിൽവച്ച് ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തു പുറത്തുവന്നപ്പോൾ, ദിലീപ് പ്രതികരിച്ചതിങ്ങനെ:
എന്റെ സിനിമകളെ തകർക്കാനും കുടുംബ സദസ്സുകളിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുമുള്ള ഗൂഢശ്രമമാണു നടക്കുന്നത്. ഇതിനെതിരെ പോരാടാനാണു തീരുമാനം. കേസിൽ എന്റെ പങ്ക് ആരോപിക്കാൻ പ്രതികൾക്കു പണം വാഗ്ദാനം ചെയ്തെന്ന് അവർ പറയുന്നവരെല്ലാം എനിക്കു വളരെ വേണ്ടപ്പെട്ടവരാണ്. അവരുടെ പേരുകൾ പുറത്തു വന്നാൽ കേരളം നടുങ്ങും. എന്നെ ഇല്ലാതാക്കാൻ അവർ പ്രതികൾക്കു പണം വാഗ്ദാനം ചെയ്തുവെന്നു വിശ്വസിക്കുന്നില്ല. ഇക്കാര്യം ഞാൻ അവരോടു നേരിട്ടു സംസാരിച്ചു.
പൾസർ സുനിയുടെ കത്തു വായിച്ചപ്പോൾ ആദ്യം ചിരിയാണു വന്നത്. ‘‘ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല’’ എന്നൊക്കെ കേൾക്കുമ്പോൾ ഇയാൾക്കു ഞാനുമായി വളരെ അടുപ്പമുണ്ടെന്നു സംശയിക്കപ്പെടും. ഞാൻ ഇതുവരെ നേരിൽ കാണാത്ത വ്യക്തിയാണ് ഇങ്ങനെയൊക്കെ എഴുതിയതെന്നു മനസിലാക്കണം.