കാവ്യ മാധവന്റെ സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധന നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ തേടിയെന്ന് സൂചന. ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇവിടെ ഏൽപിച്ചതായാണ് പ്രധാനപ്രതി പൾസർ സുനി മൊഴി നൽകിയത്. അതേസമയം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണോ ഈ മൊഴിക്ക് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച് ഫോണിൽ ദൃശ്യങ്ങളെടുത്ത സംഘം അത് മെമ്മറി കാർഡുകളിലേക്ക് പകർത്തിയതായി ആദ്യം തന്നെ സൂചനകളുണ്ടായിരുന്നു. പൊലീസ് പിടിച്ചെടുത്ത ഫോണിൽ നിന്ന് ഫൊറൻസിക് ലാബിലെ പരിശോധനയിലൂടെ ദൃശ്യങ്ങള്‍ വീണ്ടെടുത്തെങ്കിലും കാർഡുകളൊന്നും കണ്ടെത്തിയിരുന്നില്ല. ഇതാണ് കാവ്യാ മാധവന്റെ ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനിയെന്ന സുനിൽ കുമാർ പറയുന്നത്. ഗൂഡാലോചന സംബന്ധിച്ച സൂചനകളെ തുടർന്ന് നടത്തുന്ന തുടരന്വേഷണത്തിന്റെ ഭാഗമായി ജയിലിലെത്തി മൊഴിയെടുത്തപ്പോഴാണ് പ്രതി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ മെമ്മറി കാർഡ് അവിടെ എത്തിച്ചത് എപ്പോഴാണെന്നും ആര് മുഖേനയാണെന്നും വ്യക്തമായിട്ടില്ല.നടിയെ ആക്രമിച്ച കേസിൽ ഒളിവില്‍പോയ ശേഷമാണ് എന്നാണ് സൂചന.
ജയിലിൽ നിന്ന് ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഒളിവിലിരിക്കെ താൻ കാക്കനാട് ഷോപ്പില്‍ എത്തിയിരുന്നതായി സുനിൽ കുമാർ പറഞ്ഞിരുന്നു. കാക്കനാട് മാവേലിപുരത്തെ ഈ ഷോപ്പ് ലക്ഷ്യ ആണെന്ന നിഗമനത്തിലാണ് അന്വേഷണസഘം. അതുകൊണ്ട് തന്നെ ഈ കത്തും ഇപ്പോഴത്തെ മൊഴിയുമായി ചേർത്തുവച്ച് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഈ മൊഴി സ്ഥിരികരിച്ച് ഉറപ്പിക്കുന്നതിന് സുനിൽ കുമാറിന്റെ കൂട്ടുപ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരം. എന്നാൽ അങ്ങനെയൊരു മെമ്മറി കാർഡ് ഉണ്ടെങ്കിൽ അത് കണ്ടെത്താനുള്ള കൂടുതൽ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടക്കും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുടെ പ്രധാന തെളിവായി അത് മാറും. എവിടെ നിന്ന് കണ്ടെടുക്കുന്നു എന്നത് ഏറ്റവും പ്രധാനമാകും.